സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് KSEB. വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെ പവർകട്ടിന് സാധ്യത, പീക്ക് സമയം നീട്ടി...
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.
കാലവർഷത്തിലുണ്ടായ കുറവും ചൂട് ഉയർന്നതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ ഉപഭോഗത്തിൽ 800 മുതൽ 900 മെഗാവാട്ടിന്റെ വരെ ക്രമാതീതമായ വർദ്ധനവാണുണ്ടായിട്ടുള്ളത്. ഇതിനാൽ തന്നെ 800-900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ച് വഴിയുള്ള ലഭ്യത കുറഞ്ഞു. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ചുള്ള 12,000 മെഗാവാട്ടിന്റെ ദേശീയ ക്ഷാമം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കൂടാതെ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള ലഭ്യതയിലും പെട്ടെന്ന് കുറവുണ്ടായി. നിയന്ത്രണം മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കാൻ, വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനുള്ള ‘പവർകട്ട് അലർട്ട്’ സംവിധാനം ഇന്നു മുതൽ കെ.എസ്.ഇ.ബി പ്രാബല്യത്തിൽ വരുത്തും. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ പരമാവധി നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു...