ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...
യുവതിയെ കാമുകൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൂത്രപ്പള്ളി പുതുപ്പറമ്ബില്‍ നീതു ആർ.നായരെ (35) കാമുകൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള പകയിലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ യുവതിയുടെ കാമുകനായിരുന്ന മേലേട്ടുതകിടി അമ്ബഴത്തിനാല്‍വീട്ടില്‍ അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് അൻഷാദ്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ നീതു ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു.
രാധാകൃഷ്ണൻ നായരുടെയും റാണിയുടെയും മകളാണ് നീതു. 16 വർഷം മുൻപാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം നടന്നത്. ഇവരുടെ അയല്‍വാസിയായിരുന്നു അൻഷാദ്. ഏഴുവർഷം മുൻപ് രാജേഷും നീതുവും വേർപിരിയാൻ തീരുമാനിച്ചു. ഇതോടെ മക്കളോടൊപ്പം നീതു കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തി. ഇതിനിടയിലാണ് അൻഷാദുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഒന്നരവർഷം മുൻപ് നീതുവും കുടുംബവും വെട്ടിക്കാവുങ്കലിലേക്ക് താമസം മാറി. ഒരുവർഷം മുൻപ് ഇരുവരും തമ്മില്‍ പിണങ്ങി. അൻഷാദിനെ നീതു ഒഴിവാക്കാനും ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
അപകട മരണം എന്ന് ആദ്യം കരുതിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതികളെ പിടികൂടിയതും. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വെട്ടിക്കാവുങ്കല്‍-പൂവൻപാറപ്പടിയില്‍വെച്ചാണ് നീതുവിനെ അൻഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവർ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികില്‍ അബോധാവസ്ഥയില്‍കിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് അതുവഴി എത്തിയ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്.
തുടക്കത്തില്‍ അപകടമരണമാണെന്നാണ് പൊലീസും നാട്ടുകാരും സംശയിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പൊലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാർ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാളുടെ മൊഴിയും സംശയത്തിന് ഇടയാക്കി.
നീതുവിനെ ഇടിച്ച വാഹനം തേടിയുള്ള തിരച്ചിലാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവശേഷം വെട്ടിക്കാവുങ്കലില്‍നിന്ന് മല്ലപ്പള്ളി റോഡിലൂടെ അതിവേഗം ഓടിച്ചുപോയ കാർ മുക്കടയില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും ഓട്ടോയിലാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിലുള്ള ഇന്നോവ കാർ കണ്ടെത്താനായി നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ കാറിന്റെ നമ്ബർപ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. ഇതോടെ പൊലീസ് സംഭവ സ്ഥലത്തിന് സമീപത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചു. ഇതില്‍ നിന്ന് കെ.എല്‍.52 എസ് 3224 എന്ന നമ്ബർ കണ്ടെത്തി. നമ്ബർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് കാർ എന്ന് തിരിച്ചറിഞ്ഞു. ഇയാളില്‍ നിന്ന് വാടകയ്ക്കെടുത്ത കാർ പൊൻകുന്നം സ്വദേശിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവിടെനിന്നാണ് അൻഷാദ് കഴിഞ്ഞദിവസം കാർ വാടകയ്ക്കെടുത്തത്. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു...