തല അറ്റുപോയ ശരീരം കണ്ട് പലരും മുഖം തിരിച്ചു. തൊട്ട് അടുത്തായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന 'കെടിഎം' ബൈക്ക്. ഒറ്റ നിമിഷം കൊണ്ട് റോഡ് ചോരക്കളമായ കാഴ്ച; അതിവേഗതയില്‍ കുതിച്ച് റീല്‍ എടുക്കുന്നതിനിടെ വ്‌ളോഗര്‍ക്ക് സംഭവിച്ചത്...
സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ലൈക്കുകളും കാഴ്ചക്കാരെയും നേടുന്നതിനായുള്ള സാഹസികത ഒടുവില്‍ യുവ വ്ലോഗറുടെ ജീവനെടുത്തു. അമിതവേഗത്തില്‍ ബൈക്കോടിച്ച് റീല്‍സ് റെക്കോർഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ സൂറത്ത് സ്വദേശിയായ പ്രിൻസ് പട്ടേല്‍ (24) ആണ് ദാരുണമായി മരണപ്പെട്ടത്. 'പികെആർ ബ്ലോഗർ' എന്ന പേരിലാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്.
സൂറത്തിലെ ബ്രെഡ് ലൈനർ പാലത്തില്‍ വെച്ചാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. അപകടത്തിന് തൊട്ടുമുൻപ്, പ്രിൻസ് ഏകദേശം 140 കിലോമീറ്റർ വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന് മുകളില്‍ വെച്ച് കെടിഎം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ പ്രിൻസ്, വീണിടത്തുനിന്ന് 100 മീറ്ററിലധികം ദൂരം റോഡിലൂടെ നിരങ്ങി നീങ്ങി. അതിനുശേഷം, ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് തകരുകയും ചെയ്തു. ഇടിയുടെയും തുടർന്നുണ്ടായ നിരങ്ങലിന്റെയും ഭീകരമായ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുപോയ പ്രിൻസിന്റെ തല ഉടലില്‍ നിന്ന് വേർപെട്ട നിലയിലാണ് കണ്ടെത്താനായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അമിതവേഗത്തിലുള്ള സാഹസിക ബൈക്ക് ഓടിക്കല്‍ തന്നെയാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
അപകടസമയത്ത് പ്രിൻസ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ ഗുരുതരമായ അശ്രദ്ധയാണ് മരണത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഗുണമേന്മയുള്ള ഒരു ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കില്‍ ഇത്രയും വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ ശ്രദ്ധ നേടുന്നതിനായി യുവാക്കള്‍ അമിതവേഗത്തിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വാഹനമോടിക്കുന്നതിൻ്റെ ഭവിഷ്യത്തുകളാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. റീല്‍സുകളും വീഡിയോകളും ചിത്രീകരിക്കുന്നതിനായി സ്വന്തം ജീവൻ പണയം വെക്കുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസ് ഇത്തരം കാര്യങ്ങളില്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്...