കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍...
പറമ്ബില്‍ പാമ്ബുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയുടെ കൂട്ടികൊണ്ട് പോയ ശേഷം ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന പ്രതി പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് പര്‍ബോ ബാര്‍ദമാം സ്വദേശി ഹസ്മത്ത് (27) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ മാല പൊട്ടിക്കുന്നതിനിടെ നിലത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതുപ്പാടി സ്‌കൂളിനടുത്ത് വാഴാട്ടില്‍ ഏലിയാമ്മയുടെ (82) വീട്ടിലാണ് മോഷണം നടന്നത്.
കോതമംഗലത്തിനടുത്ത് പുതുപ്പാടിയില്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന്റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്ന വീട്ടമ്മയുടെ സമീപം എത്തി പറമ്ബില്‍ പാമ്ബുണ്ടെന്നുപറഞ്ഞ് യുവാവ് കൈചൂണ്ടി കാണിക്കുന്നിടത്തേക്ക് ഏലിയാമ്മയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. ഈ തക്കത്തില്‍ പ്രതി ഏലിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഇയാള്‍ ഏലിയാമ്മയുടെ തലയില്‍ ഇടിക്കുകയും അവർ നിലത്ത് വീണു.നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ക്ക് മോഷ്ടാവിനെ പിടികൂടാനായില്ല. തലയ്ക്ക് പരിക്കേറ്റ ഏലിയാമ്മയെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ മോഷ്ടാവിൻ്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് രാത്രി ഒൻപതരയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്...