ഭാര്യ മോഷണക്കേസില്‍ റിമാൻഡിലായി, അപമാന ഭാരത്താല്‍ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം. യുവാവ് മരിച്ചു...
ഭാര്യ മോഷണക്കേസില്‍ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്തതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലില്‍ റഫീഖ് (41)ആണ് മരിച്ചത്. ഭാര്യ ജയിലില്‍ ആയതിന്റെ മനോവിഷമം താങ്ങാനാവാതെയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍വെച്ച് സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയായിരുന്നു യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ഫെബ്രുവരി 16നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചലില്‍ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ സ്വകാര്യ ബസില്‍ നിന്നു കുഞ്ഞിന്റെ മുക്കാല്‍ പവൻ തൂക്കമുള്ള സ്വർണക്കൊലുസ് മോഷണം പോയിരുന്നു. കുഞ്ഞിന്റെ അമ്മ വിവരം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സബീനയുടെ പക്കല്‍ നിന്നും സ്വർണം കണ്ടെത്തി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിന്റെ അപമാന ഭാരത്താല്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു റഫീക്ക്. പിന്നീട് മകനെ ഭാര്യവീട്ടില്‍ കൊണ്ടാക്കിയ ശേഷം വീട്ടില്‍ മടങ്ങിയെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീപടരുന്നതായി ശ്രദ്ധയില്‍പെട്ട നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഘമെത്തി തീ അണയ്ക്കുകയും റഫീഖിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ റഫീഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ഇതിന് മുൻപും റഫീഖ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു. റഫീക്കിന് മാനസിക പ്രശ്നങ്ങളുള്ളതായും പറയപ്പെടുന്നു. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും...