മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍, അജിത് പവാറിനൊപ്പം അംഗരക്ഷകരും പൈലറ്റുമടക്കം 6 പേര്‍ക്ക് ദാരുണാന്ത്യം...
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) ഉള്‍പ്പെടെ 6 പേർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും മരിച്ചതായാണ് സ്ഥിരീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം 1 പിഎസ്‌ഒയും 1 അറ്റൻഡന്റും 2 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
ബാരാമതിയില്‍ ചില പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ചൊവ്വാഴ്ച അജിത് പവാർ മുംബൈയിലായിരുന്നു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേർന്ന മഹാരാഷ്ട്ര കാബിനറ്റ് കമ്മിറ്റി ഓണ്‍ ഇൻഫ്രാസ്ട്രക്ചറിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില യോഗങ്ങളില്‍ പങ്കെടുക്കാൻ ബാരാമതിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അതേസമയം അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുംബൈയില്‍നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളില്‍ സംസാരിക്കാനാണ് അദ്ദേഹം ബാരാമതിയിലേക്ക് പുറപ്പെട്ടത്. പൈലറ്റും അജിത് പവാറും അംഗ രക്ഷകരും ഉള്‍പ്പെടെ മരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. അതുപോലെ പൂനെ റൂറല്‍ എസ്‌പിയും ഈ വാർത്ത സ്ഥിരീകരിച്ചു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലായിരുന്നു പവാർ സഞ്ചരിച്ചിരുന്നത്. വിമാനം പൂർണമായും കത്തിനശിച്ചു...