പെണ്‍കുട്ടികള്‍ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടര്‍. ഇനി തുടരേണ്ട, പുറത്താക്കി കെഎസ്‌ആര്‍ടിസി. കടുത്ത നടപടി...
തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന പരാതിയില്‍ നടപടി. കെഎസ്‌ആർടിസി തിരുവനന്തപുരം സെൻട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സർവീസില്‍ നിന്നും നീക്കം ചെയ്തു. ഇന്നലെ രാത്രിയില്‍ തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ RPE 546(SF) ബസില്‍ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ ഈ സ്റ്റോപ്പില്‍ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡില്‍ ഇറക്കുകയായിരുന്നു.
ഈ വിഷയത്തെക്കുറിച്ച് കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിർത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവർത്തികള്‍ കെഎസ്‌ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
പരാതി ഇങ്ങനെ...
കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസില്‍ രാത്രി യാത്ര ചെയ്‌ത രണ്ട് പെണ്‍കുട്ടികളെ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കിയില്ലെന്നായിരുന്നു പരാതി. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായർ, പത്തനംതിട്ട സ്വദേശി ആല്‍ഫ പി ജോർജ് എന്നിവർക്കാണ് ഇന്നലെ രാത്രി 9.30ഓടെ ദുരനുഭവമുണ്ടായത്. കൊരട്ടിക്കടുത്ത് പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നല്‍കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറാകാതെ വന്നതോടെ ബസില്‍ കുട്ടികള്‍ കരച്ചിലായി. പെണ്‍കുട്ടികളുടെ കണ്ണീർ കണ്ടിട്ടും കണ്ടക്ടററുടെയും ഡ്രൈവറുടെയും മനസലിഞ്ഞില്ല. സഹയാത്രികർ പ്രതിഷേധിച്ചു. പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം ഉണ്ടായത്.
അങ്കമാലിയില്‍ നിന്നാണ് തിരുവനന്തപുരത്തു നിന്ന് തൃശൂരിലേയ്ക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്‌റ്റ് ബസിലാണ് പെണ്‍കുട്ടികള്‍ കയറിയത്. 2 പേർക്കുമായി 64 രൂപ ഇവർ ടിക്കറ്റ് ചാർജ് നല്‍കിയിരുന്നു. വിദ്യാർഥിനികളായതിനാല്‍ മാനുഷിക പരിഗണന കാണിക്കണമെന്നും പൊങ്ങത്തു ബസ് നിർത്തി നല്‍കണമെന്നും മറ്റ് യാത്രക്കാർ ബസ് കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോള്‍ ബസ് നിർത്തി നല്‍കാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും ഇവിടെ ഇറങ്ങിയാല്‍ തിരികെ പോകാൻ വഴി പരിചയമില്ലെന്നു കുട്ടികള്‍ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്...