മഴ അതിതീവ്രമാകുന്നു, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പ്രളയസാധ്യതാ മുന്നറിയിപ്പ്...


സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളില്‍ അപകടകരമാംവിധത്തില്‍ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

യെല്ലോ അലർട്ട്
ശനിയാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
ഞായർ: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
തിങ്കള്‍: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
ചൊവ്വ: കണ്ണൂർ, കാസറഗോഡ്.
ബുധൻ: കണ്ണൂർ, കാസറഗോഡ്.

പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവില്‍ (കോന്നി GD & കല്ലേലി സ്റ്റേഷൻ), തുമ്ബമണ്‍ സ്റ്റേഷൻ- CWC)

യെല്ലോ അലർട്ട്:

തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ)
കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷൻ)
ആലപ്പുഴ: അച്ചൻകോവില്‍ (നാലുകെട്ടുകവല സ്റ്റേഷൻ)
പത്തനംതിട്ട : പമ്ബ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവില്‍ (പന്തളം സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്ബ (മടമണ്‍-CWC)
ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)
തൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)
കണ്ണൂർ : വളപട്ടണം (അയ്യപ്പൻകാവ് & അനുങ്ങോട് സ്റ്റേഷൻ)
വയനാട് : കബനി (ബാവേലി സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പലയിടത്തും മഴക്കെടുതികള്‍ റിപ്പോർട്ട് ചെയ്തു. അടുത്ത മൂന്ന് ദിവസം കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് കാലവർഷക്കാറ്റ് ശക്തമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കണ്ണൂരില്‍ വീടിന് മുകളില്‍ മരണം വീണ് ഗൃഹനാഥൻ മരിച്ചു. താമരശ്ശേരിയില്‍ മലവെള്ളപ്പാച്ചില്‍. ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു. കനത്ത മഴയില്‍ നെന്മാറയിലും തൃശ്ശൂരിലും വീടുകള്‍ തകർന്നു. കാസർകോട് കൊന്നക്കാട് ഓടിക്കൊണ്ടിരുന്ന ബസിന് മുകളില്‍ മരം വീണു. ഇടുക്കിയില്‍ മലയോരപാതയില്‍ മണ്ണിടിഞ്ഞു.

കൊല്ലം ശാസ്താംകോട്ടയില്‍ കട ഇടിഞ്ഞ് ഭൂമിയിലേക്ക് താണുപോയി. പള്ളിക്കശ്ശേരി ശ്രീമംഗലത്ത് കൃഷ്ണൻകുട്ടിയുടെ കടയാണ് ഇടിഞ്ഞ് താണു പോയത്. 23 വർഷങ്ങള്‍ക്ക് മുമ്ബ് കോണ്‍ക്രീറ്റില്‍ നിർമ്മിച്ച കടാണ് തകർന്നത്. ആളുകള്‍ ഇല്ലാത്തതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

പുനലൂർ മൂവാറ്റുപുഴ ദേശീയപാതയില്‍ പത്തനാപുരം അലിമുക്കില്‍ ലോറിക്ക് മുകളില്‍ കൂറ്റൻ മരം കടപുഴകി വീണു. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകർന്ന സ്ഥിതിയാണ്. അലിമുക്ക് ജങ്ഷനില്‍ സിമന്റ് ഇറക്കുന്നതിനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

പത്തനാപുരം മേഖലയില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിറവന്തൂർ മേഖലയില്‍ ഏഴോളം വൈദ്യുതത്തൂണുകളാണ് തകർന്നു വീണത്. വൈദ്യുതി വിതരണം പൂർണമായും നിലക്കുന്ന സ്ഥിതിയും ഉണ്ടായി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളില്‍ ശക്തമായ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി. അഞ്ച് സെന്റി മീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ജലനിരപ്പ് കുറഞ്ഞില്ലെങ്കില്‍ 80 സെന്റി മീറ്റർ വരെ ഷട്ടറുകള്‍ ഉയർത്തുമെന്നാണ് വിവരം.

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ വ്യാപകനാശനഷ്ടം. താമരശ്ശേരി കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. മണ്ണാത്തിയേറ്റ് മലയുടെ ഒരു ഭാഗമാകെ ഇടിഞ്ഞ് താഴോട്ട് പതിച്ചു. താഴ്വാരത്ത് പതിനേഴ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച മഴ കോഴിക്കോട് ഇപ്പോഴും പെയ്തു കൊണ്ടിരിക്കുകയാണ്. വിലങ്ങാട്ട് മിന്നല്‍ച്ചുഴലിയില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. വൈദ്യുതിത്തൂണുകള്‍ നശിക്കുന്ന സാഹചര്യം ഉണ്ടായി. കുറ്റ്യാടി ചുരത്തിലെ ഒന്നാം വളവില്‍ മരം വീണ് ഗതാഗതത്തടസ്സമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശോഭ എന്ന സ്ത്രീയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു.

ഇടുക്കിയിലെ മലയോരപാതകളില്‍ മണ്ണിടിച്ചില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം ആറാം മെയിലില്‍ മരം വീണ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. തേക്കടി മൂന്നാർ സംസ്ഥാന പാതയിലും നെടുങ്കണ്ടം - കമ്ബം അന്തർ സംസ്ഥാന പാതയിലും വ്യാപകമായി മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കല്ലാർ, കൂട്ടാർ, ബാലഗ്രാം തുടങ്ങിയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയില്‍ മഴ ശക്തമായിത്തന്നെ തുടരുന്നുണ്ട്. മലയോര മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതുകൊണ്ട് തന്നെ തോടുകളും പുഴകളും നിറഞ്ഞ് ഒഴുകുന്നുണ്ട്. ദേവിയാർ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. നേര്യമംഗലം കുളമാങ്കുഴി ആദിവാസി ഉന്നതിയിലേക്കുള്ള പാതയില്‍ വെള്ളം കയറിയിട്ടുണ്ട്.

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ എട്ട് ഇഞ്ച് വീതമാണ് നാല് ഷട്ടറുകളും തുറന്നിട്ടുള്ളത്. ഇത് ഘട്ടം ഘട്ടം ആയി വർധിപ്പിച്ച്‌ 12 ഇഞ്ച് ആക്കി ഉയർത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇരിങ്ങാലക്കുട പടിയൂരില്‍ മിന്നല്‍ച്ചുഴലിയും റിപ്പോർട്ട് ചെയ്തു. വീടിന്റെ മേല്‍ക്കൂര പറന്നു പോയി. മരങ്ങള്‍ കടപുഴകി വീണു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...