സോണിയക്കും അനിതക്കും ഓരോ തവണയും പ്രതിഫലമായി കിട്ടിയിരുന്നത് പതിനായിരം രൂപവീതം. വിവാഹിതയായ യുവതിയും ഡിഗ്രി വിദ്യാര്‍ത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ...
37 കിലോ കഞ്ചാവുമായി കോളജ് വിദ്യാർത്ഥിനിയും യുവതിയും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവർ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഒരുതവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് ഒരാള്‍ക്ക് പതിനായിരം രൂപയാണ് പ്രതിഫലം. കഞ്ചാവ് കേരളത്തിലെത്തിച്ച് കൈമാറുമ്ബോള്‍ തന്നെ പണം ലഭിക്കുമെന്നും യുവതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഡിഗ്രി വിദ്യാർത്ഥിനിയാണ് സോണിയ. അനിത വിവാഹിതയാണ്. പോക്കറ്റ് മണിക്കായാണ് ഇവർ കഞ്ചാവ് കടത്തുകാരായതെന്നും മൊഴിനല്‍കിയിരുന്നു. വിനോദസഞ്ചാരത്തിനെന്ന വ്യാജേനയാണ് ഇരുവരുടെയും യാത്ര. ട്രെയിനിലാണ് കഞ്ചാവുമായി യാത്ര ചെയ്യുന്നതും. കേരളത്തില്‍ കഞ്ചാവെത്തിച്ച് കൈമാറുന്നതോടെ പണം ലഭിക്കും. ഇതുമായി അടുത്ത ട്രെയിനില്‍ ബംഗാളിലേക്ക് തിരികെ പോകുന്നതുമാണ് യുവതികളുടെ രീതി.
ഞായറാഴ്ച്ചയാണ് എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനില്‍ 37.0 കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിലായത്. ഇരുവരെയും ഇന്നലെ എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് കാക്കനാട്ടെ വനിതാ ജയിലില്‍ റിമാൻഡ് ചെയ്തു.ഇവരുടെ മുർഷിദാബാദിലുള്ള ബന്ധുക്കളുമായി റെയില്‍വേ പൊലീസ് ബന്ധപ്പെട്ടു. സോണിയാ സുല്‍ത്താന ബിരുദവിദ്യാർത്ഥിനിയും അനിത വിവാഹിതയുമാണെന്നു സ്ഥിരീകരിച്ചു.
കൃഷ്ണരാജപുരത്ത് നിന്ന് തങ്ങള്‍ കയറിയ ട്രെയിനിന്റെ മറ്റൊരു കോച്ചില്‍ കഞ്ചാവ് കടത്ത് സംഘത്തില്‍പ്പെട്ട അന്യസംസ്ഥാനക്കാരൻ ഉണ്ടായിരുന്നതായി യുവതികള്‍ മൊഴി നല്‍കി. അനിതയും സോണിയയും പൊലീസ് പിടിയിലായതറിഞ്ഞ് ഇയാള്‍ മുങ്ങിയെന്നാണ് സംശയം. തുടരന്വേഷണത്തിന്റെ ഭാഗമായി നോർത്ത് സ്റ്റേഷനിലെ സി.സി ടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും. അന്വേഷണം എറണാകുളം റെയില്‍വേ ഇൻസ്‌പെക്ടറുടെ താത്കാലിക ചുമതലയുള്ള ഷൊർണ്ണൂർ റെയില്‍വേ ഇൻസ്പെക്ടർക്ക് കൈമാറി.
ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഡാൻസാഫ് സംഘങ്ങള്‍ റയില്‍വെസ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതികള്‍ കുടുങ്ങിയത്. ബംഗളൂരുവില്‍ നിന്നാണ് യുവതികള്‍ ട്രെയിൻ കയറിയത്. പാലക്കാട് പരിശോധന കർശനമാക്കിയതോടെ റൂട്ട് മാറ്റി. എന്നാല്‍, എറണാകുളത്ത് എത്തിയതോടെ യുവതികള്‍ കുടുങ്ങുകയായിരുന്നു. എറണാകുളത്ത് ഇറങ്ങിയയുടൻ സംശയം തോന്നിയ യുവതികള്‍ ബാഗമായി സ്ഥലം വിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. ഓർഡർ അനുസരിച്ചാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നതെന്നും യുവതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്...