അഹമ്മദാബാദ് വിമാന ദുരന്തം. ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങള്‍, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല...
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാർ ഉള്‍പ്പെടെയുള്ള 131 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ.
തിരിച്ചറിഞ്ഞ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ മരിച്ച 83 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനല്‍കുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തില്‍ ആകെ 274 പേർ മരിച്ചതായാണ് കണക്ക്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സമീപപ്രദേശത്ത് 33 പേരും മരിച്ചുവെന്നാണ് വിലയിരുത്തല്‍.
ഗുജറാത്ത് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല. സഹോദരൻ അഹമബാബാദില്‍ എത്തി ഡിഎൻഎ സാമ്ബിള്‍ നല്‍കിയിരുന്നു. സാമ്ബിള്‍ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാൻ ആകുമെന്നാണ് പ്രതീക്ഷ. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും കൈമാറുന്നതിനുമായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 600-ലധികം ഡോക്ടർമാർ, സഹായികള്‍, ഡ്രൈവർമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകള്‍ ഇന്നും തുടരും. അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. ബന്ധുക്കളുടെ ഡിഎൻഎ സാമ്ബിളുകള്‍ ഇന്നും ശേഖരിക്കും.17 വിദേശി പൗരന്മാരുടെ സാമ്ബിളുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതേസമയം അപകട ഉണ്ടാകാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേത് വിവിധ ഏജൻസികളുടെ അന്വേഷണം തുടരുകയാണ്. ജൂണ്‍ 12നാണ് സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകർന്നുവീണത്. ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് ഡ്രീംലൈനർ 787-8 (AI 171) വിമാനം ഉച്ചയ്ക്ക് 1.30ന് പറന്നുയർന്ന ഉടൻ ഉയരം നഷ്ടപ്പെട്ട് ബിജെ മെഡിക്കല്‍ കോളേജിന്റെ റെസിഡൻഷ്യല്‍ ക്വാർട്ടേഴ്‌സിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. തുടർന്ന് തീപിടിത്തമുണ്ടായി. പറന്നുയർന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പൈലറ്റ് 'മെയ്ഡേ' എന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായി എയർ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പുറമെ നാട്ടുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്...