ഒരു രൂപയുടെ അരി കഴുകി വെളുപ്പിച്ച് 10 കിലോ ചാക്കിലാക്കും. പേരിനൊരു ബ്രാൻഡും. 435 ചാക്ക് അരി പിടിച്ചെടുത്തു...
ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച് ബ്രാൻഡഡ് എന്ന പേരില്‍ മലയാളി തീൻമേശയില്‍ എത്തുന്നു.
റേഷൻ അരിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കിലോയ്‌ക്ക് ഒന്നോ രണ്ടോ രൂപയ്‌ക്ക് കിട്ടുന്ന അരിയും ചേർത്താണ് വില്‍പ്പന. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം പാലോട് ഇത്തരത്തിലുളള ഗോഡൗണ്‍ സപ്ലൈസ് വകുപ്പ് പൂട്ടിച്ചു. ആപ്പിള്‍ എന്ന ബ്രാൻഡിലാണ് ഇവിടെ നിന്നും അരി വില്‍പ്പന നടത്തിയിരുന്നത്.
നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷാരുഖ് ആണ് കെട്ടിടം വാടകയ്‌ക്ക് എടുത്തത്. ഒരു മാസം മുമ്ബാണ് എഎംഎസ് ട്രേഡിംഗ് കമ്ബനി എന്ന പേരില്‍ ഗോഡൗണ്‍ ആരംഭിച്ചത്. ഗോഡൗണിന്റെ പ്രവർത്തനത്തില്‍ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ലോഡ് കയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു.
പരിശോധനയില്‍ പഴയതും പുതിയതുമായ 435 അരിച്ചാക്കുകള്‍ പിടിച്ചെടുത്തു. ഇവ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. അരി ഗുണനിലവാര പരിശോധനയ്‌ക്ക് അയക്കുമെന്ന് സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു...