പത്തനംതിട്ടയിൽ വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂർ കന്നിപ്പറമ്ബ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ.പ്രജിത്താണ് അറസ്റ്റിലായത്...
ഫെയ്സ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി പത്തനംതിട്ട ആനിക്കാട് സ്വദേശിനിയിയില്‍ നിന്നും തട്ടിയെടുത്തത് 6.80 ലക്ഷം രൂപ. യുവാവ് അറസ്റ്റില്‍. ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്വായ്പൂര് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രജിത്ത് തട്ടിപ്പ് നടത്തിയത്.
ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല.
പരാതിപ്രകാരം ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിൻ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ, ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു...