കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി അറസ്റ്റിലായ പ്രതി...
കാമുകി ഉപേക്ഷിച്ചു പോയതിന്റെ പക. കോട്ടയത്തെ ഇരട്ടക്കൊലപാതക ത്തിന്റെ കാരണം അറിയിച്ച് പ്രതി. വ്യവസായി വിജയകുമാറിനോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിനോട് അറിയിച്ചത്. വിജയകുമാറിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് ഇടയ്ക്ക് ഓണ്‍ ആക്കിയതാണ് പ്രതിയെ കുടുക്കിയത്. വൈകാതെ തന്നെ പ്രതിയായ അസം സ്വദേശി അമിത് ഒറാങ്ങിനെ പോലീസ് പിടികൂടുകയായിരുന്നു.
തിരുവാതുക്കല്‍ സ്വദേശിയും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഉടമയുമായ വിജയകുമാറും ഭാര്യ മീരയും ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. വിജയകുമാറിന്റെ ഓഡിറ്റോറിയത്തിലും വീട്ടിലും സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്ന വ്യക്തിയാണ് അസം സ്വദേശിയായ അമിത് ഒറാങ്.
നേരത്തെ വിജയകുമാറിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പോലീസില്‍ നല്‍കിയ കേസിനെ തുടർന്ന് അമിതിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അഞ്ചുമാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞു. സെക്യൂരിറ്റിയായി ജോലി നോക്കുന്ന കാലയളവില്‍ വിജയകുമാറിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ ഒരു യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ ഇവർ ഒരുമിച്ച് ആയിരുന്നു താമസിച്ചുവന്നിരുന്നത്. എന്നാല്‍ അമിത് മോഷണ കേസില്‍പ്പെട്ട് ജയിലില്‍ ആയതോടെ യുവതി ഇയാളെ ഉപേക്ഷിച്ചു പോയി.
കാമുകി തന്നെ ഉപേക്ഷിച്ചു പോകാൻ കാരണമായത് വിജയകുമാർ ആണെന്നുള്ള വൈരാഗ്യമാണ് അമിതിനെ ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആസൂത്രിതമായിട്ടായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡ്രൈവും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകുമായിരുന്ന മൊബൈല്‍ ഫോണുകളും ഇയാള്‍ മോഷ്ടിച്ചിരുന്നു. ഈ മൊബൈല്‍ ഫോണുകളില്‍ ഒന്നില്‍ ഗൂഗിള്‍ അക്കൗണ്ട് സിങ്ക് ചെയ്തിട്ടുള്ള കാര്യം മനസ്സിലാക്കിയ പ്രതി ഇത് ഓഫ് ചെയ്യാനായിട്ടായിരുന്നു മൊബൈല്‍ ഫോണ്‍ ഓണ്‍ ആക്കിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ആക്കിയതോടെ പോലീസിന് ഇയാളുടെ ലൊക്കേഷൻ മനസ്സിലാക്കുകയായിരുന്നു.
കൊലപാതകത്തിനുശേഷം പ്രതി ബസ്സില്‍ കോട്ടയത്തുനിന്നും തൃശ്ശൂരിലേക്ക് ആണ് പോയത്. തൃശ്ശൂരിലെ മാളക്ക് സമീപമുള്ള ഒരു കോഴിഫാമില്‍ ആയിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഈ ഫാമില്‍ ജോലി ചെയ്തിരുന്ന മറ്റു അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്...