ഈരാറ്റുപേട്ട നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഏഴു ഹോട്ടലുകളിലും ഒരു ബോര്‍മയിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടികൂടി...
ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് സ്‌ക്വാഡ് ഏഴ് ഹോട്ടലുകളിലും ഒരു ബോർമയിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടികൂടി. പഴകിയ ചിക്കൻ ഫ്രൈ, ഗ്രേവി, ചിക്കൻ ഗ്രേവി, പൊരി സാധനങ്ങൾ, ചപ്പാത്തി, പൊറോട്ട എന്നിവ ഹോട്ടലുകളിൽ നിന്നും ബോർമയിൽ നിന്നും പഴകിയ ബേക്കറി ഉൽപ്പന്നങ്ങളും പിടികൂടി നശിപ്പിച്ചു. അപാകതകൾ കണ്ടെത്തിയ വിന്നർ ഹോട്ടൽ, സെയിൻ ഫാമിലി റസ്റ്റോറന്റ്, ന്യൂ കേരള ഹോട്ടൽ, ഇന്ത്യൻ ഹോട്ടൽ, തൗഫീഖ് ഹോട്ടൽ, ലൈവ് ബോർമ എന്നീ സ്ഥാപനങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് സൂപ്പർവൈ സറും ക്ലീൻ സിറ്റി മാനേജരുമായ ടി രാജൻ അറിയിച്ചു. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് , ഡിസ്പോസിബിൾ ഗ്ലാസ് എന്നിവ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധനയും ഇതോടൊപ്പമുണ്ടാകും. വിലവിവര പട്ടികയും ലൈസൻസും പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. മത്സ്യ, മാംസ വില്പന സ്റ്റാളുകളിൽ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാൽ ലൈസൻസ് റദ്ദാക്കുന്നതും പിഴ ചുമത്തുന്നതും ഉൾപ്പടെ നടപടികൾ സ്വീകരിക്കും. ഇന്നലെ നടന്ന പരിശോധനയിൽ സീനിയർ l പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് ജി കൃഷ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജെറാൾഡ് മൈക്കിൾ, ലിനീഷ് രാജ്, വി എച്ച് അനീസ എന്നിവർ പങ്കെടുത്തു.
ചിത്രം. ഈരാറ്റുപേട്ടയിൽ പിടികൂടിയ പഴകിയ ഭക്ഷണസാധനങ്ങളുമായി നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ...