കോട്ടയത്ത് പാസ്പോർട്ട് സേവാകേന്ദ്രം പുനരാരംഭിക്കുന്നു...
9 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ വാടകക്കെട്ടിടത്തിൽ സേവാ കേന്ദ്രം പുനരാരംഭിക്കും. കോട്ടയം ടിബിയുടെ എതിർവശത്തെ മാർക്കറ്റ് റോഡിന് അരികിലാണു കെട്ടിടം. പാസ്പോർട്ട് സേവനങ്ങൾ നടത്തുന്ന ടിസിഎസ് (ടാറ്റാ കൺസൽറ്റൻസി സർവീസസ്) നിർദേശിച്ച ബ്യൂറോ വെരിറ്റാസ് പ്രൈവറ്റ് ലിമിറ്റഡ് നാഗമ്പടത്ത് പ്രവർത്തിച്ച കെട്ടിടം പരിശോധിച്ച് ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ ക്രമീകരണം.
പുതിയ കേന്ദ്രത്തിൽ വാഹന പാർക്കിനു സംവിധാനം ഉണ്ടാവും. കെട്ടിടത്തിനുള്ളിൽ ക്യുബിക്കിൾ തിരിച്ചു സൗകര്യം ഒരുക്കി. അതിവേഗ ഇന്റർനെറ്റ് സംവിധാനം ഒരുക്കും. ചെന്നൈയിൽ നിന്നുള്ള കമ്പനിക്കാണ് ഓഫിസ് നവീകരണച്ചുമതല. എമിഗ്രേഷന്റെയും ടിസിഎസിന്റെയും ഉയർന്ന ഉദ്യോഗസ്ഥർ പുതിയ കെട്ടിടം സന്ദർശിച്ചിരുന്നു.
നാഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രം അടച്ചതു മുതൽ ജില്ലയിൽ നിന്നുള്ള അപേക്ഷകർക്കു ആലപ്പുഴ, തൃപ്പൂണിത്തുറ, ആലുവ പാസ്പോർട്ട് കേന്ദ്രങ്ങളിലാണ് കൂടിക്കാഴ്ചയ്ക്കും മറ്റും സൗകര്യം ഒരുക്കിയത്. പുതിയ പാസ്പോർട്ട്, പുതുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഇവിടങ്ങളിൽ കൂടുതൽ സ്ലോട്ടുകൾ അനുവദിച്ചിരുന്നു...