അധിക ദൂരം യാത്ര ചെയ്യാതെ അടിച്ചു പൊളിക്കാൻ കോട്ടയത്തെ അധികമാരും കാണാത്ത 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ...


ഇന്ന് വിനോദസഞ്ചാരം ഏവരുടെയും ഇഷ്ട മേഖലയാളാണ്. യാത്രകള്‍ പോകാന്‍ കാത്തിരിക്കുന്നവരാണ് പലരും. അവധിയായാല്‍ കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവരാണ് ഇന്ന് മിക്കവരും. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാന്‍ പറ്റുന്ന ഇടങ്ങളാണ് പലപ്പോഴും നാം തിരയുന്നത്? കോട്ടയം ജില്ലയില്‍ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കോട്ടയം ജില്ലയിലുള്ളവര്‍ക്ക് അധികം ദൂരെ യാത്ര ചെയ്യാതെ വാരാന്ത്യം അടിച്ചുപൊളിച്ച്‌ ആഘോഷിക്കാനിതാ 10 ഇടങ്ങള്‍ അറിയാം. 

ഗ്രാമീണ കാഴ്ചകളുമായി അയ്മനം :---

വീണ്ടും രാജ്യാന്തര അംഗീകാരം നേടി കോട്ടയം ജില്ലയിലെ അയ്മനം. ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ലോകത്തെ 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അയ്മനം മാതൃകാ ടൂറിസം ഗ്രാമം ഇടംപിടിച്ചിട്ടുണ്ട്. ട്രാവല്‍ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലര്‍ തയാറാക്കിയ പട്ടികയിലാണിത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ അയ്മനം പഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കിയ പദ്ധതിക്കാണു നേട്ടം.

സഞ്ചാരികള്‍ക്ക് ഗ്രാമീണ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഇവിടേയ്ക്ക് എത്തിച്ചേരാം. അനുഭവേദ്യ വിനോദ സഞ്ചാരമാണ് (എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം) അയ്മനത്തിന്റെ മാതൃക. ഗ്രാമീണ കാഴ്ചകളെ തൊട്ടറിഞ്ഞ് അനുഭവിക്കാമെന്നതാണ് അയ്മനം ടൂറിസം പാക്കേജിന്റെ പ്രത്യേകത വഞ്ചിയാത്രയും ഗ്രാമത്തെ അടുത്തറിയാനുമുള്ള പാക്കേജാണ് അയ്മനത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ നല്‍കുന്നത്. കോട്ടയം-ചേര്‍ത്തല റോഡില്‍ കവണാറ്റിന്‍കരയില്‍ നിന്നു ശിക്കാര വള്ളത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പാക്കേജ് ആരംഭിക്കുന്നത്. കവണാറ്റിന്‍ കരയ്ക്ക് അടുത്ത് തന്നെ ആദ്യ സ്റ്റോപ്പ്. ഇവിടെ കയറുപിരി, തെങ്ങുകയറ്റം എന്നിവ മനസ്സിലാക്കാം.

കൂടാതെ ഓലമെടയല്‍, പാ നെയ്ത്ത്, മീന്‍പിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാം. നാടന്‍ ഭക്ഷണം ഉണ്ടാക്കുന്നതു കാണാനും ആസ്വദിക്കാനും സാധിക്കും.

മുതുകോരമല :---

കോട്ടയം ജില്ലയിലെ മീശപ്പുലിമല എന്ന് നിസംശയം മുതുകോരമലയെ വിളിക്കാം. ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കുന്ന നിരവധി ഇടങ്ങളുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ആ സ്ഥലങ്ങളുടെ മനോഹാരിത തിരിച്ചറിയുന്നത്. പ്രകൃതിയുടെ സൗന്ദര്യത്തിന് മോടികൂട്ടുന്ന ഇടമാണ് മുതുകോരമല.

വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചക്കാരെ കൊതിപ്പിക്കുന്ന ഇവിടേയ്ക്ക് യാത്രാപ്രേമികളുടെ ഒഴുക്കാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയില്‍ നിന്നും ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാല്‍ മുതുകോരമലയായി. വാഗമണ്‍ മലനിരകള്‍ക്കു സമാന്തരമായി ഉയര്‍ന്നു നില്‍ക്കുന്ന മലമ്ബ്രദേശമാണ് മുതുകോരമല. കൈപ്പള്ളിയില്‍ നിന്നും 3 കിലോമീറ്റര്‍ ഓഫ്‌ റോഡ് യാത്രയാണ്. തുടര്‍ന്നു കാഴ്ചകള്‍ കണ്ടു നടക്കണം. സാഹസികയാത്രികര്‍ക്ക് ഇഷ്ടമാകും ഇവിടം.

വളരെ അപകടം പിടിച്ചതാണ് മുതുകോരമലയുടെ താഴ്‌വാരം. ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അതുകൊണ്ടു തന്നെ പാറയുടെ മുകളിലെ നില്‍പ് സാഹസികത നിറഞ്ഞതാണ്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ കുറച്ചുകൂടി ബുദ്ധിമുട്ടിലാക്കും. എങ്കിലും ചുറ്റിലും നിറഞ്ഞു നില്‍ക്കുന്ന കോടയുടെ ആവരണവും മിന്നി മറയുന്ന മേഘങ്ങളും വിദൂര ദൃശ്യങ്ങളുമൊക്കെ മുതുകോരമലയെ സ്വര്‍ഗതുല്യമാക്കും.

മറവന്‍തുരുത്ത് :---

സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമാണിപ്പോള്‍ മറവന്‍തുരുത്ത്. ഇവിടുത്തെ പ്രധാന ആകര്‍ഷണം കയാക്കിങ്ങാണ്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്നും ആരംഭിക്കുന്ന കയാക്കിങ് അരിവാള്‍ തോടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും. 3.5 കിലോമീറ്ററോളം ദൂരം കയാക്കിങ് ചെയ്യാന്‍ സൗകര്യമുണ്ട്. വൈകുന്നേര സമയത്താണെങ്കില്‍ സൂര്യാസ്തമയം കണ്ട് മനസു നിറയ്ക്കാം. മൂന്നു മണിക്കൂര്‍ നീളുന്നതാണ് ട്രിപ്പ്.

സൗകര്യങ്ങള്‍ - സഞ്ചാരികള്‍ക്ക് ശുചിമുറി, ലഘുഭക്ഷണം, വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്. മുന്‍കൂട്ടി പറഞ്ഞാല്‍ ഉച്ചയ്ക്ക് നല്ല നാടന്‍ ഊണും തോടുകളുടെ വശങ്ങളിലിരുന്ന് ഗ്രാമീണ ഭംഗി ആസ്വദിച്ച്‌ കഴിക്കാം.

മറവന്‍തുരുത്തിലേക്ക് എത്താന്‍ :---

വൈക്കം എറണാകുളം റൂട്ടില്‍ ടോള്‍ ജംക്‌ഷനില്‍‍ നിന്നും പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ഞിപ്പാലത്ത് എത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപത്ത് ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൂഴിക്കല്‍ വായനശാലയുടെ മുന്‍പില്‍‍ എത്താം. ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിങ് സ്റ്റാര്‍ട്ടിങ് പോയിന്റുകള്‍. തലയോലപ്പറമ്ബില്‍ നിന്ന് എത്തുകയാണെങ്കില്‍ പാലാംകടവ് - ടോള്‍ റോഡില്‍ 3 കിലോമീറ്ററോളം പിന്നിട്ടാല്‍ പഞ്ഞിപ്പാലത്ത് എത്താം.

കാറ്റേറ്റിരിക്കാന്‍ നാലുമണിക്കാറ്റ് :---

വൈകുന്നേരം അല്പം കാറ്റൊക്കെ കൊണ്ട് സൊറ പറഞ്ഞിരിക്കാന്‍ കോട്ടയത്തു സ്ഥലങ്ങളില്ല എന്നു വിഷമിക്കേണ്ട. നാലുമണിക്കാറ്റിലേക്കെത്താം. കോട്ടയത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ മണര്‍കാട് - ഏറ്റുമാനൂര്‍ ൈബപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. പച്ചപുതച്ച പാടങ്ങള്‍ തഴുകി വരുന്ന ഇളം കാറ്റേല്‍ക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടന്‍ രുചികള്‍ ആസ്വദിക്കുകയും ചെയ്യാം.

പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികില്‍ കാറ്റുകൊളളാന്‍ പാകത്തിന് സിമന്റ് ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു കളിക്കാന്‍ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും ഇവിടെയുണ്ട്.

തണ്ണീര്‍മുക്കം ബണ്ട് പഴയ ബണ്ടല്ല :---

കായലിന്റെ വിശാലത ആസ്വദിക്കാന്‍ തണ്ണീര്‍മുക്കം ബണ്ടിലേക്ക് എത്തിച്ചേരാം. എന്തൊരു മനോഹരിയാണ് വേമ്ബനാട്ടുകായല്‍! കോട്ടയത്തുനിന്നു തണ്ണീര്‍മുക്കം ബണ്ടിലെ പാലത്തിലൂടെ യാത്ര ചെയ്ത ആരും ഇങ്ങനെ പറയാതിരിക്കില്ല. അത്ര വിശാലതയില്‍, ഉയരക്കാഴ്ചയില്‍ കായല്‍ക്കാഴ്ച കാണുന്നതു രസകരം തന്നെ.

കോട്ടയം-ചേര്‍ത്തല റൂട്ടിലെ ഒരു സാധാരണ കാഴ്ച മാത്രമാണു തണ്ണീര്‍മുക്കം ബണ്ട്, പലര്‍ക്കും. എന്നാല്‍ ലോകോത്തര കാഴ്ചകളും കുടുംബസഞ്ചാരികള്‍ക്കുള്ള ബോട്ടിങ്ങും തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രത്യേകതകളാണ്. നഗരത്തിരക്കില്‍നിന്നു മാറി സായാഹ്നം ചെലവിടാനും ബോട്ടില്‍ കായല്‍ക്കാറ്റേറ്റ് സഞ്ചരിക്കാനും ഇവിടെ എത്താം. കോട്ടയത്തുനിന്നു ചേര്‍ത്തലയിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണം ഈ ബണ്ട് തന്നെയാണ്. ഇരുവശവും കായലിന്റെ ഭംഗികണ്ടു യാത്ര ചെയ്യാം. ഒരു യാത്രാവഴി മാത്രമല്ല ബണ്ട്. മറിച്ച്‌ വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്.

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം :---

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അണ്‍ സീന്‍ കോട്ടയം ടൂറിസം ബ്രോഷറില്‍ പ്രതിപാദിച്ച വെള്ളച്ചാട്ടമാണ് അരുവിക്കച്ചാല്‍. സുരക്ഷിത മായ വെള്ളച്ചാട്ടം എന്ന പ്രശസ്തി അരുവിക്കച്ചാലിനുണ്ട്. അപകട ഭീതിയില്ലാതെ അരുവിയുടെ തൊട്ടടുത്ത് എത്താനും കുളിക്കാനും സാധിക്കും.

കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നു പൂഞ്ഞാര്‍ മുണ്ടക്കയം റോഡില്‍ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവിക്കച്ചാലില്‍ എത്താം. പൂഞ്ഞാര്‍- മുണ്ടക്കയം റോഡില്‍ പാതാമ്ബുഴ ജംഗ്ഷന്‍ എത്തുന്നതിന് 100 മീറ്റര്‍ മുന്‍പു തിരിഞ്ഞ് പഞ്ചായത്ത് റോഡിലേക്ക് കടക്കണം. ഇവിടെ നിന്ന് വീതി കുറഞ്ഞ പാതയാണ്. വെള്ളച്ചാട്ടത്തിന്റെ 200 മീറ്റര്‍ അകലെ വരെ വാഹനമെത്തും. ഓണ്‍ലൈന്‍ മാപ്പിനെ ആശ്രയിച്ചാല്‍ വഴി തെറ്റാനുള്ള സാധ്യത കൂടുതലാണ്.

ഇല്ലിക്കല്‍ കല്ല് :---

പ്രകൃതിയുടെ പച്ചപ്പും തണുപ്പും ആസ്വദിച്ചുള്ള യാത്രയാണോ പ്ലാന്‍ ചെയ്യുന്നത്? എങ്കില്‍ ഇല്ലിക്കല്‍ കല്ലിലേക്ക് പോകം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപമാണ് പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ഈ സുന്ദരഭൂമി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്ബോള്‍, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കല്‍ കല്ലിലുള്ളത്.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി മുകളിലായാണ് ഇല്ലിക്കല്‍ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം നിര്‍ത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്ക് ചെന്നാല്‍ മാത്രമേ സുന്ദരമായ ഈ ഭൂമികയിലേക്കെത്താന്‍ സാധിക്കുകയുള്ളു. പച്ചയണിഞ്ഞു നില്‍ക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞു മാറ്റിയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കും. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കു നടന്നുകയറാനുള്ള സൗകര്യങ്ങളുണ്ട്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത് അല്പം ആയാസകരമാണ്. ജീപ്പ് സര്‍വീസുകളുണ്ട്. അതില്‍ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലേക്കെത്തുക എന്നത് ഏറെ രസകരമാണ്.

കമനീയം കുമരകം :---

കുടുംബവുമൊത്ത് കായല്‍ക്കാഴ്ച കണ്ടുള്ള യാത്രയാണെങ്കില്‍ കുമരകം മികച്ച ചോയ്സായിരിക്കും. വഞ്ചിവീടുകളും മോട്ടോര്‍ ബോട്ടുകളും ശിക്കാര വള്ളങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം ഒപ്പം നാടന്‍ മീന്‍വിഭവങ്ങള്‍ കൂട്ടിയുള്ള ഉൗണും. വേമ്ബനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കായല്‍ക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാന്‍ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ എത്തും.

കാഴ്ചകള്‍ കൂടാതെ ഷാപ്പ് വിഭവങ്ങളുടെ രുചിയറിയാന്‍ എത്തുന്നവരുടെ സൂപ്പര്‍ ‍ഡെസ്റ്റിഷേനാണ് കുമരകം. കള്ള് ഷാപ്പില്‍ കള്ള് മാത്രമല്ല ഭായി നാവിന്റെ രുചിമുകുളങ്ങളെ രുചിലഹരിയിലാഴ്ത്തുന്ന നല്ലൊന്നാന്തരം വിഭവങ്ങളും റെഡിയാണ്. കുമരകത്തെ കാഴ്ചകളും ഷാപ്പുകളും തേടി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്

ആമ്ബല്‍ വസന്തവുമായി മലരിക്കല്‍ :---

ആമ്ബല്‍ പൂക്കള്‍ പടര്‍ന്നു കിടക്കുന്നത് കാണാന്‍ തന്നെ ഗംഭിരമാണ്.ആരുടേയും മനസ് നിറയ്ക്കുന്ന ഈ കാഴ്ച കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള മലരിക്കലെന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കല്‍ എന്ന നാട് ഇന്ന് സഞ്ചാരികള്‍ക്കിടയില്‍ ഹിറ്റായിരിക്കുന്നത് ഈ ആമ്ബല്‍പ്പാടങ്ങളുടെ ക്രെഡിറ്റില്‍ ആണെന്ന് പറയാം.

ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാന്‍ മികച്ചൊരിടമാണ് മലരിക്കല്‍ സണ്‍ സെറ്റ് പോയിന്റ്. സീസണ്‍ ആകുന്നതോടെ ആമ്ബല്‍ വസന്തം കാണാന്‍ സഞ്ചാരികളുടെ തിരക്കാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആമ്ബലുകള്‍ പാടത്ത് വസന്തം തീര്‍ക്കുന്നത്.

ഇലവീഴാപൂഞ്ചിറ :---

മഞ്ഞും നൂല്‍മഴയും ആസ്വദിക്കാനായി കുടുംബവുമൊത്ത് ഇലവീഴാപൂഞ്ചിറയില്‍ എത്താം. പേരില്‍ കൗതുകം നിറ‍ഞ്ഞിരിക്കുന്ന ഈ സുന്ദരിയെ ഒന്ന് കാണാന്‍ കൊതിക്കാത്തവര്‍ ചുരുക്കം. നയനങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം..മൂന്നുമലകള്‍ കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഇഞ്ചിറ.

മാങ്കുന്നത്ത്, കടയന്നൂര്‍മല, താന്നിപ്പാറ എന്നീ മലനിരകള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറയുടെ സ്ഥാനം. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഇലവീഴാപൂഞ്ചിറ. തൊടുപുഴയില്‍ നിന്നും 20 കിലോമീറ്റര്‍ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച്‌ കാ‍‍ഞ്ഞാര്‍ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാപൂഞ്ചിറയിലെത്താം. ഇവിടെ നിന്നും ജീപ്പുകളുണ്ട്...


Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...