കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ചീട്ടെടുക്കാൻ നിന്നാൽ ചീട്ടുകീറും...
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികൾ ചീട്ടെടുക്കുന്നതിനു ക്യൂ നിന്നു മടുക്കുന്നതായി പരാതി. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് ക്യൂ ഉണ്ടെങ്കിലും ഒരു കൗണ്ടറിൽ നിന്നാണ് ചീട്ട് നൽകുന്നത്. മതിയായ ജീവനക്കാർ ഇല്ലാത്തതും കാരണമാണ്. ചീട്ട് എടുക്കാനുള്ള തിരക്ക് വർധിച്ച സാഹചര്യത്തിൽ ഒപി കൗണ്ടർ കംപ്യൂട്ടർവൽക്കരിക്കണമെന്ന ആവശ്യം ശക്തമായി.പനി ബാധിതരുടെ എണ്ണം കൂടിയതാണ് ഇപ്പോൾ ചീട്ട് എടുക്കുന്നതിനുള്ള തിരക്ക് വർധിക്കാൻ കാരണം. നിലവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വേണ്ടി ഒരു കൗണ്ടർ മാത്രമാണുള്ളത്. ദിവസേന 1000 മുതൽ 1400 ആളുകൾ വരെ എത്തുന്ന ആശുപത്രിയിൽ ചീട്ടെടുക്കാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ആകെ രണ്ടു പേർ മാത്രമുള്ള കൗണ്ടറിൽ ഒരാൾ ചീട്ടെഴുതുമ്പോൾ അടുത്തയാൾ അതു റജിസ്റ്ററിൽ രേഖപ്പെടുത്തണം. 19 വിഭാഗങ്ങളിലേക്കുള്ള ചീട്ടും ഒരേ കൗണ്ടറിൽ നിന്നാണ് എടുക്കേണ്ടത്. 19 വിഭാഗങ്ങളിലേക്കുമുള്ള ടോക്കൺ നമ്പറും കൗണ്ടറിൽ നിന്നും നൽകണം.
കൂടാതെ സ്ഥിരമായി ചികിത്സ തേടുന്നവരുടെ ബുക്കിൽ സീൽ ചെയ്തും നൽകണം. ഇത്രയും കാര്യങ്ങൾ ചെയ്തു വരുമ്പോഴേക്കും ഒരാൾ ചീട്ടെടുക്കാൻ ശരാശരി 5 മിനിറ്റിലേറെ സമയം വേണ്ടി വരും. നേരത്തെ നഴ്സിങ് അസിസ്റ്റന്റുമാരായിരുന്നു കൗണ്ടറിൽ നിന്നു ചീട്ടു നൽകിയിരുന്നത്. അപ്പോൾ പേരും വയസ്സും എഴുതി നമ്പറിട്ട് ചീട്ട് നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ എച്ച്എംസി നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് കൗണ്ടറിൽ ജോലി ചെയ്യുന്നത്.