കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്കുള്ള ഒന്നരക്കോടി രൂപ പാഴാക്കിയത്തിൽ പ്രതിഷേധം ശക്തമാകുന്നു...
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്നു പാവപ്പെട്ട രോഗികള്ക്ക് അനുവദിച്ച ഒന്നരക്കോടി രൂപ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ പാഴാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ജില്ലാ ഘടകമാണ് വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്കായി അനുവദിച്ച പണം കോട്ടയത്തെ ദേശസാത്കൃത ബാങ്കില് നിക്ഷേപിച്ച ശേഷം വിനിയോഗിക്കാതെ രോഗികളെ ദുരിതത്തിലേക്കു തള്ളിവിട്ട നടപടിയില് കടുത്ത പ്രതിഷേധം ബിജെപി ഉയർത്തിരിക്കുകയാണ്. അക്കൗണ്ടന്റ് ജനറല് ഓഡിറ്റ് റിപ്പോര്ട്ടിലാണ് മെഡിക്കല് കോളജിലെ ഈ വന്പാളിച്ച പുറത്തുവന്നത്. കൂടാതെ, 60 കോടിയോളം രൂപ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും വിനിയോഗിക്കാതെ പാഴാക്കി.
2019 ജൂണ് മുതല് 2024 മാര്ച്ച് വരെയുള്ള കാലയളവിലെ പ്രിന്സിപ്പല് അക്കൗണ്ടന്റ് ജനറല് ഓഡിറ്റിലാണ് ഈ വിവരങ്ങളുള്ളത്. പ്രകൃതി ദുരന്തങ്ങള്, വലിയ അപകടങ്ങള്, കാന്സര്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നവര്ക്കാണു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്നു സഹായം കിട്ടുക. ഈ പദ്ധതിയില് ചേരാന് 26,373 പേര് നല്കിയ അപേക്ഷ പരിഗണിച്ചിട്ടുമില്ലെന്നത് അധികൃതരുടെ വീഴ്ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്.
മെഡിക്കല് കോളജിന്റെ പ്രവർത്തനം വര്ഷങ്ങളായി തീര്ത്തും പരിതാപകരമായ രീതിയിലാണ്. കഴിഞ്ഞ ജൂണില് കെട്ടിടം തകര്ന്നു വീട്ടമ്മ മരിച്ചിട്ടും അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂര്ത്തിയാക്കിയിട്ടില്ല. കെട്ടിടം ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ച സംഭവത്തെ ജില്ലാ കളക്ടര് വെള്ളപൂശുകയും ചെയ്തു. നേരത്തേ നിര്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. രോഗികള്ക്കു പനിഗുളിക ഒഴികെ മറ്റെല്ലാ ചികിത്സയ്ക്കും പണം മുടക്കേണ്ട അവസ്ഥയിലാണെന്നും ബിജെപി ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാല്‍ ആവശ്യപ്പെട്ടു...