മുങ്ങിത്താഴ്ന്ന 13 വിദ്യാര്‍ത്ഥികളെ രക്ഷിച്ചു. 22-കാരന് ഈജിപ്തിൻ്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി...
സ്വന്തം ജീവൻ പണയപ്പെടുത്തി 13 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ മരണത്തില്‍ നിന്ന് രക്ഷിച്ച 22 വയസ്സുകാരൻ്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഈജിപ്ത്. സിനായിയില്‍ മിനിബസ് നദിയിലേക്ക് മറിഞ്ഞ അപകടത്തിലാണ് മെനൗഫിയയിലെ മെനിയേല്‍ ദോവീബ് ഗ്രാമത്തില്‍ നിന്നുള്ള ഹസ്സൻ അഹമ്മദ് എല്‍ ഗസ്സാറിനാണ് ജീവൻ നഷ്ടമായത്.
അസാധാരണമായ ധൈര്യവും നിസ്വാർത്ഥതയും കൊണ്ട് അടയാളപ്പെടുത്തിയ ഈ നിമിഷം രാജ്യത്തിന് അഭിമാനവും ഒപ്പം തീവ്രമായ ദുഃഖവുമാണ് നല്‍കിയിരിക്കുന്നത്.
വിദ്യാർത്ഥികളുമായി പോയ മിനിബസിൻ്റെ ടയർ പൊട്ടി വാഹനം റോഡില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. അപകടം കണ്ട ഹസ്സൻ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഹസ്സന് നീന്താൻ അറിവില്ലായിരുന്നെന്നാണ് വിവരം. എന്നിട്ടും ഹസ്സൻ നദിയിലേക്ക് ചാടുകയായിരുന്നു.
വെള്ളത്തില്‍ മുങ്ങിയ വാഹനത്തിൻ്റെ പിൻവാതില്‍ ബലമായി തുറന്ന്, വെള്ളത്തില്‍ മുങ്ങിപ്പോകുമായിരുന്ന 13 പെണ്‍കുട്ടികളെയും അയാള്‍ ഒന്നൊന്നായി പുറത്തെത്തിച്ച് സുരക്ഷിതരാക്കി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ കായികവും വൈകാരികവുമായ അമിത പരിശ്രമം ഹസ്സനെ തളർത്തി. 13 പേരെയും രക്ഷപ്പെടുത്തിയ ശേഷം ശക്തി നഷ്ടപ്പെട്ട ഹസ്സൻ ഒടുവില്‍ നദിയില്‍ മുങ്ങിമരിക്കുകയായിരുന്നു. സ്വന്തം കുടുംബത്തെ പോറ്റാൻ ജോലി തേടിയാണ് ഹസ്സൻ സീനായിയിലേക്ക് യാത്ര തിരിച്ചത്.
"എൻ്റെ മകൻ ഒരു വീരനായകനായാണ് മരിച്ചത്. അവനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. നീന്താൻ അറിയാതിരുന്നിട്ടും മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്താൻ അവൻ ഒരു നിമിഷം പോലും മടിച്ചില്ല." കണ്ണീരോടെ ഹസ്സന്റെ പിതാവ് പ്രതികരിച്ചു.
ഹസ്സൻ്റെ ജന്മദിനത്തിന് വെറും രണ്ട് ദിവസം മുമ്ബാണ് ദുരന്തമുണ്ടായത്. മകനെ കാണാൻ പോകുന്നതിന് മുൻപ് താൻ ഒരു ജന്മദിന കേക്ക് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അതിനുമുമ്ബ് ദാരുണമായ വാർത്തയെത്തിയെന്നും പിതാവ് വെളിപ്പെടുത്തി. ലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പർശിച്ച ഈ നിമിഷത്തില്‍ ഹസ്സൻ്റെ വിധവയ്ക്കും പെണ്‍മക്കള്‍ക്കും സാമ്ബത്തിക സഹായം നല്‍കണമെന്നും ഹസ്സൻ്റെ പിതാവ് അധികാരികളോട് അഭ്യർത്ഥിച്ചു...