കോട്ടയത്ത് അവകാശികളെ കാത്ത് ബാങ്കുകളില്‍138 കോടി രൂപ. രേഖകളുണ്ടെങ്കില്‍ കയ്യില്‍ ലഭിക്കും...
ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയില്‍ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്.
ഇത്തരം അക്കൗണ്ടുകള്‍ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. പത്തുവർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളില്‍ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികള്‍ക്കോ തിരിച്ചുനല്‍കാനായി 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്ബ് കോട്ടയത്ത് നവംബർ മൂന്നിന് സംഘടിപ്പിക്കും. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ക്യാമ്ബിലെത്തുന്നവരുടെ കൈയ്യിലുണ്ടായിരിക്കണം. ലിഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്ബിന്‍റെ ഉദ്ഘാടനം രാവിലെ 10.30-ന് കോട്ടയം ശാസ്ത്രി റോഡിലെ സെയ്ൻറ് ജോസഫ് കത്തീഡ്രല്‍ ഹാളില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിക്കും. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകള്‍ പ്രകാരമുള്ള വിലാസത്തില്‍ അന്വേഷണം നടത്തുകയും അറിയിപ്പു നല്‍കുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനാണ് ക്യാമ്ബ് നടത്തുന്നത്. ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്യാമ്ബില്‍ നിന്ന് അറിയാനാകും...