അമീബിക് മസ്തിഷ്കജ്വരം സംശയിച്ച് മൃതദേഹം പുറത്തെടുത്തു. മരണകാരണം ഹൃദയാഘാതമെന്ന് സ്ഥിരീകരണം...
അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് പന്നിയങ്കരയില്‍ മരിച്ച കോട്ടയം സ്വദേശി ശശി എന്നയാളുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം ഹൃദയാഘാതം ആണെന്ന് റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചതോടെ മൃതദേഹം നാളെ വീണ്ടും സംസ്കരിക്കും.
ശശിയോടൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശി റഹീം കഴിഞ്ഞ ദിവസം കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതേത്തുടർന്ന് ശശിക്കും രോഗബാധയുണ്ടോ എന്ന് പരിശോധിക്കാനാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ശശിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായി. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതേ കാരണം സൂചിപ്പിച്ചിരുന്നു. കോഴിക്കോട്ടെ താമസസ്ഥലത്തെ കസേരയില്‍ മരിച്ചനിലയിലാണ് ശശിയെ കണ്ടെത്തിയിരുന്നത്. അതിനുശേഷമാണ് റഹീമിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയും നാട്ടുകാർ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് റഹീമിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന ഹോട്ടലിന് അനുമതിയില്ലാതെ പ്രവർത്തിക്കരുതെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം നിർദേശിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന സ്ഥലത്തെ ജലസ്രോതസ്സിന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശശിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ വച്ചായിരുന്നു സംസ്കരിച്ചിരുന്നത്. റഹീമിന് രോഗം സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധന നടത്തിയത്. റഹീമിന്റെ രോഗഉറവിടം വ്യക്തമല്ലാത്ത സാഹചര്യത്തില്‍, പ്രദേശത്ത് കോർപറേഷൻ ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ മലിനജലത്തില്‍ കുളിക്കുന്നത് ഒഴിവാക്കാനും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ ചികിത്സ തേടാനും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്...