കടം പറഞ്ഞ് ഇന്ധനം, തേഞ്ഞ ടയറുകള്‍. കേരള പോലീസിനു വാഹനങ്ങള്‍ക്ക് ഡീസിലിനും സ്‌പെയര്‍ പാര്‍ട്‌സിനും പണമില്ല.
തേയ്മാനം വന്ന ടയറുകളും ഇളകിയാടുന്ന വാഹനഭാഗങ്ങളുമായി പോലീസ് വാഹനങ്ങള്‍ ഓടുന്നു. ഇളകിയാടുന്ന വാഹനഭാഗങ്ങള്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിരിക്കുകയാണ്. ഇന്ധനം നിറക്കുന്നതാകട്ടെ കുറെനാളുകളായി കടം പറഞ്ഞുമാണ്. സര്‍ക്കാരിന്റെ സാമ്ബത്തിക പ്രയാസം പോലീസിനെയും ബാധിച്ചിട്ടുണ്ട്.
പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ പെട്രോള്‍ പമ്ബുകള്‍ക്ക് ജില്ലയില്‍ മാത്രം 50 ലക്ഷത്തിലധികം രൂപ പോലീസ് നല്‍കാനുണ്ട്.
പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോള്‍ പമ്ബുകളില്‍നിന്നാണ് പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നത്. മിക്ക പമ്ബുകളിലും ഭീമമായ കുടിശ്ശികയായതിനെ തുടര്‍ന്ന് ഇന്ധനം നല്‍കാൻ മടിക്കുന്നു. എന്നാല്‍ ഇന്ധന പ്രതിസന്ധിയില്‍ ഡ്യൂട്ടി തടസ്സപ്പെടുത്തരുതെന്ന് ഡി.ജി.പി. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്ബത്തിക ബുദ്ധിമുട്ട് ഒരുഭാഗത്തുള്ളപ്പോള്‍ ജോലി തടസ്സപ്പെടാതെ കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് ഉദ്യോഗസ്ഥര്‍.
കടകളിലെല്ലാം കടം :---
വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്ന കടകളിലും കുടിശ്ശികയുണ്ട്. കട്ടപ്പുറത്തായ കുറെ വാഹനങ്ങള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്. ഡ്രൈവര്‍മാര്‍ പലരും സാഹസികമായിട്ടാണ് വാഹനം ഓടിക്കുന്നത്.
ബുദ്ധിമുട്ടുകള്‍ക്കിടയിലും ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ സ്കൂളിലേക്ക് കൊണ്ടുവിടുകയും തിരിച്ചെത്തിക്കുകയുംചെയ്യുന്നുണ്ടെന്ന് സേനയ്ക്കുള്ളില്‍ത്തന്നെ ആക്ഷേപമുണ്ട്...