രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ വില്പന സ്ഥാപനത്തെ കോടതിയില്‍ മുട്ടുകുത്തിച്ച് മലയാളി. വെളിച്ചെണ്ണയ്ക്ക് മൂന്നു രൂപ കൂടുതൽ വാങ്ങി. കോട്ടയം ചങ്ങനാശ്ശേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റിന് 10000 രൂപ പിഴ...
റിലയന്‍സിനെതിരെ സ്വയം കേസ് വാദിച്ചു. ഒടുവില്‍ ജയം സ്വന്തമാക്കി മലയാളി. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ നിയമ പോരാട്ടം. ഒന്നര വര്‍ഷം കേസ് സ്വയം വാദിച്ച വിനോജ് ആന്‍റണി ഒടുവില്‍ വിജയിച്ചു. റിലയന്‍സില്‍ നിന്ന് 10,000 രൂപ വിനോജിന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 2021 സെപ്റ്റംബര്‍ ഏഴിനാണ് ചങ്ങനാശേരി സ്വദേശി വിനോജ് ആന്‍റണിയും റിലയന്‍സ് സ്മാര്‍ട്ട് കമ്ബനിയും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്. ചങ്ങനാശ്ശേരി പാറേപ്പള്ളിക്ക് സമീപമുള്ള റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വിനോജ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറില്‍ 235 രൂപ എംആര്‍പിയുള്ള വെളിച്ചെണ്ണയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ വിനോജില്‍ നിന്ന് 238 രൂപ ഈടാക്കി. ഇത് ചോദ്യം ചെയ്തപ്പോള്‍ വിനോജിനെ ജീവനക്കാര്‍ കടയില്‍ നിന്ന് ഇറക്കിവിട്ടു. ഇതുമായി ബന്ധപ്പെട്ട് റിലയന്‍സ് സ്മാര്‍ട്ടിന്‍റെ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടപ്പോള്‍ എന്നാല്‍ താന്‍ കേസു കൊട് എന്ന രീതിയിലായിരുന്നു മറുപടി. ഇതോടെ കോട്ടയം ഉപഭോക്തൃ കോടതില്‍ വിനോജ് കേസിന് പോയി. ഒന്നര വര്‍ഷത്തോളം അദ്ദേഹം തന്നെ കേസ് വാദിച്ചു. 3 രൂപയുടെ അധിക വിലയ്ക്കെതിരെ ശക്തിയുദ്ധം വാദിച്ചു. ഒടുവില്‍ അനുകൂല വിധിയും സ്വന്തമാക്കി. മൂന്ന് രൂപ അധികമായി ഈടാക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ ഉപഭോക്താവിനെ ഇറക്കി വിടുകയും ചെയ്തതിന് വിനോജിന് റിലയന്‍സ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി...