നടന്നു നടന്നു നടന്ന് വോക്കിങ് ഇന്ത്യൻ കപ്പിൾ നേടാൻ ബെന്നിയും മോളിയും. നമ്മുടെ സ്വന്തം കോട്ടയം പള്ളിക്കത്തോട്ടിൽ നിന്ന്...
ബെന്നിയും മോളിയും ‘നടപ്പു’ തുടങ്ങുകയാണ്. ‘വോക്കിങ് ഇന്ത്യൻ കപ്പിൾ’ എന്നു പേരിട്ട ഈ യാത്ര ലക്ഷ്യത്തിലെത്തിയാൽ കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചു കന്യാകുമാരി വരെയും നടക്കുന്ന ദമ്പതികളായി ഇവർ മാറും. ഡിസംബർ ഒന്നിനു കന്യാകുമാരിയിൽനിന്ന് 8 മാസം നീളുന്ന യാത്ര തുടങ്ങും. വിവാഹം കഴിഞ്ഞു 19 വർഷമായി കുട്ടികളില്ലാത്ത ഇവർ പരസ്പരം താങ്ങും തണലുമാവുക എന്ന സന്ദേശവുമായാണ് നടപ്പു യാത്ര തുടങ്ങുന്നത്. നടപ്പിന്റെ ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുകയും ലക്ഷ്യം.
ആന്ധ്രപ്രദേശിൽ അധ്യാപകരായിരുന്നു ബെന്നിയും (54) മോളിയും (45). കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തിയപ്പോൾ ബെന്നിക്കു ലഭിച്ചതു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി. രാത്രി ഡ്യൂട്ടിക്കിടെ, നെഞ്ചുവേദനയുമായി വരുന്ന രോഗികളുടെ എണ്ണം കൂടുന്നതു കണ്ടപ്പോഴാണ് ആരോഗ്യ സംരക്ഷണ സന്ദേശവുമായി സൈക്കിൾ യാത്ര എന്ന ആശയം മനസ്സിൽ വന്നത്.സൈക്കിളിൽ 2 തവണ ഇന്ത്യ കറങ്ങിയിട്ടുണ്ട് ബെന്നി. 2019 ൽ കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചുമുള്ള സൈക്കിൾ സവാരി 58 ദിവസം നീണ്ടു. ഈ വർഷം ആദ്യം നേപ്പാൾ, മ്യാൻമർ അതിർത്തികൾ വരെ 68 ദിവസം നീണ്ട മറ്റൊരു സൈക്കിൾ യാത്ര നടത്തി.
യാത്രച്ചെലവിനുള്ള പണം സ്വർണം പണയം വച്ചു കണ്ടെത്തിയതാണ്. ടെന്റ് കെട്ടിയും പെട്രോൾ പമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും രാത്രി കഴിച്ചുകൂട്ടിയുമായിരിക്കും യാത്ര...