കോട്ടയം ജില്ലയിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരം. തകർന്ന കൊക്കയാർ പാലത്തിന് പകരം താത്കാലിക പാലം നിര്‍മ്മിച്ച് നാടിന് രക്ഷകരായി..
മുണ്ടക്കയം : ഭൂരിഭാഗം സന്നദ്ധ പ്രവർത്തകരും, ഉരുള്‍പൊട്ടൽ നാശം വിതച്ച ചില പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് പോകുവാനായിരുന്നു സേവാഭാരതി പ്രവർത്തകരുടെ തീരുമാനം.
വെമ്പിളി, പ്ലാപ്പള്ളി, കുപ്പിപ്ലാഞ്ചോട്, മുക്കളം, ഇളംകാട്, കൊക്കയാർ ... ആരുമെത്താനിടയില്ലാതിരുന്ന പ്രദേശങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ അവരെത്തി. മരം മുറിക്കുന്നതിനും മറ്റും ആധുനിക യന്ത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പല സ്ഥലങ്ങളിലും അവ എത്തിക്കാൻ ബുദ്ധിമുട്ടായിരുന്നു. എങ്കിലും പ്രതിബന്ധങ്ങൾ മറികടന്ന് അവർ സഹായമെത്തിച്ചു.
ഉരുൾപൊട്ടലിൽ സർവം നശിച്ച കൊക്കയാറിലും സമീപപ്രദേശങ്ങളിലും കുറഞ്ഞസമയം കൊണ്ട് പഴയജീവിതം തിരികെ നല്‍കുവാനുള്ള പരിശ്രമത്തിലായിരുന്നു സ്ത്രീകളടക്കം ആയിരത്തോളം സേവാഭാരതി പ്രവർത്തകർ. അവർ കൊക്കയാർ പാലത്തിന് പകരം അഞ്ചടി വീതിയിൽ പന്ത്രണ്ട് മീറ്റർ നീളത്തിൽ പുതിയ പാലം നിർമ്മിച്ചു. തകർന്ന കൊടുങ്ങ പാലത്തിന് പകരം ആറ്റുതീരത്ത് സമാന്തരപാത തീര്‍ത്തു. വെമ്പിളിയിൽ ദേവീക്ഷേത്രവും എസ്എന്‍ഡിപി ഹാളും ശുചീകരിച്ചു. ചളിയും മണ്ണും നിറഞ്ഞ് മലിനമായിപ്പോയ നൂറോളം കിണറുകൾ ശുചീകരിച്ചു. ചപ്പാത്ത് പുഴയൊഴുക്കിനെ തടഞ്ഞുനിന്ന കൂറ്റന്‍ മരങ്ങൾ വെട്ടിമാറ്റി. കൂട്ടിക്കൽ ടൗണിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. നടപ്പാതകളും ഏന്തയാർ റോഡും സഞ്ചാരയോഗ്യമാക്കി...