സ്വകാര്യബസില്‍ യാത്രക്കാരിയായി ജോയിന്റ് ആര്‍.ടി.ഒ. റൂട്ട് ലംഘിച്ച് കുതിച്ചുപാഞ്ഞ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു...
റൂട്ട് തെറ്റിച്ച് അമിത വേഗത്തില്‍ സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ബസിലെ യാത്രക്കാരി ജോയിന്റ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർ (ആർ.ടി.ഒ) ആണെന്ന് അറിയാതെയായിരുന്നു നിയമലംഘനം. തൃപ്രയാർ-തൃശ്ശൂർ റൂട്ടിലോടുന്ന കെ.ബി.ടി. ബസിലെ ഡ്രൈവറായ ചാഴൂർ സ്വദേശി ബൈജുവിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്പെക്ടർ പി.വി. ബിജു സസ്‌പെൻഡ് ചെയ്തത്.
തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. മഞ്ജുള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവർ ജോലി കഴിഞ്ഞ് തൃപ്രയാറില്‍ നിന്ന് തൃശ്ശൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ഈ ബസില്‍. ഈ ബസ് ഉള്‍പ്പെടെ റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയ 11 ബസുകളില്‍ നിന്ന് മോട്ടോർ വാഹന വകുപ്പ് 1,04,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഇരിങ്ങാലക്കുട, തൃപ്രയാർ മേഖലകളില്‍ നിന്ന് വരുന്ന ബസുകള്‍, തൃശ്ശൂർ കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് ശക്തൻ സ്റ്റാൻഡിലേക്ക് പോകേണ്ടതിന് പകരം യാത്രക്കാരെ മെട്രോ ഹോസ്പിറ്റലിന് മുന്നില്‍ ഇറക്കി സ്വരാജ് റൗണ്ട് ഒഴിവാക്കി ശക്തൻ സ്റ്റാൻഡിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് അധികൃതർ നടപടി കടുപ്പിച്ചത്.
യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുന്നത് തുടർന്നെങ്കില്‍ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഇൻസ്പെക്ടർ പി.വി. ബിജു മുന്നറിയിപ്പ് നല്‍കി. പരിശോധനയില്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വി.ആർ. അനീഷ്, ഡ്രൈവർ പി.ജി. മണികണ്ഠൻ എന്നിവരും പങ്കെടുത്തു..