മണിമലയിൽ വയോധികയുടെ കയ്യിലെ ഒന്നരപവൻ തൂക്കമുള്ള സ്വർണവള കവർന്നെടുത്ത് മുങ്ങിയ കേസിൽ നിരവധി കേസിൽ പ്രതിയായ യുവാവ് പിടിയിൽ...
വീടിന് മുന്നിലെത്തിയ അപരിചിതന് വെള്ളമെടുക്കാൻ മരുമകൾ ഉള്ളിലേയ്ക്കു പോയ തക്കം നോക്കി 95 വയസുള്ള വയോധികയുടെ കയ്യിലെ ഒന്നരപവൻ തൂക്കമുള്ള സ്വർണവള കവർന്നെടുത്ത് മുങ്ങിയ കേസിൽ നിരവധി കേസിൽ പ്രതിയായ യുവാവ് പിടിയിൽ. കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞി ഷാ മൻസിലിൽ ഷാ എസ് (28)ആണ് മണിമല പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
വൈകുന്നേരം സമയത്ത് വീട്ടിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളി/മണിമല/ വള്ളംചിറ ഭാഗത്തെ വീട്ടിലാണ് പ്രതി എത്തിയത്. തുടർന്ന് ഇയാൾക്ക് വെള്ളമെടുക്കുന്നതിനായി വയോധികയുടെ മരുമകൾ ഉള്ളിലേയ്ക്കു പോയ സമയത്ത് പ്രതി ഇവരുടെ കയ്യിൽനിന്നും വള ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മണിമല പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് കൊല്ലം ജില്ലയിൽ അടക്കം സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയായ ഷായെപ്പറ്റി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിനു വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് മണിമല എസ്.ഐമാരായ ഉദയകുമാർ അനിൽ കെ.പ്രകാശ് ചന്ദ്രൻ , എ.എസ്.ഐ ജോബി ജോസഫ് , സിവിൽ പൊലീസ് ഓഫിസർ അനൂപ് എം.എസ് , വിമൽ ബി.നായർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ശാസ്താംകോട്ട, വെഞ്ഞാറമ്മൂട്, നൂറനാട് പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകളെ ആക്രമിച്ചതും മോഷണവും അടക്കം ആറോളം കേസുകളിൽ പ്രതിയാണ് ഇയാൾ...