ഭരണം കയ്യിലുണ്ടന്ന തിണ്ണമിടുക്ക് ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയെ മർദ്ദിച്ച് സിപിഎം ജില്ലാ നേതാവ്.
കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനം. ബസുടമ രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിച്ചു. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോഗമാണെന്നും അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു.
കർഷകർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇന്ന് ബസ് സർവീസ് നടത്താൻ ജീവനക്കാരാരും വന്നില്ല. തന്നെ തല്ലാൻ തയ്യാറാകുന്നവർ ജീവനക്കാരെ കൊല്ലാൻ വരെ ശ്രമിക്കും. ജീവനക്കാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. ഇതാണോ വ്യവസായ കേരളം, ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടത്. ഇന്ന് പൊലീസുകാരോട് ചോദിച്ച ശേഷമാണ് താൻ കൊടി അഴിക്കാൻ പോയത്. തന്നെ പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണ്. അതിനാൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. നാളെ കോടതിയലക്ഷ്യ ഹർജി നൽകും. കോടതി ഞങ്ങൾക്ക് പുല്ലാണെന്നാണ് അവർ പറഞ്ഞത്. ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബസുടമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ സിപിഎം നേതാവ് അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു...