100% പട്ടിണിരഹിമായ കോട്ടയത്ത് ഉടുമ്പിനെ കറി വെച്ചകേസിൽ അന്വേഷണത്തിന് ചെന്ന എരുമേലിയിലെ വനപാലകർ അമ്പരന്നു...
എരുമേലി : പ്രത്യേക സംരക്ഷിത വിഭാഗത്തിൽ പെടുന്ന വന ജീവിയായ ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടി അന്വേഷണത്തിന് വനപാലകർ ചെന്നപ്പോൾ പ്രതി ഒറ്റ മുറി വീട്ടിൽ ദയനീയമായ നിസ്സഹായാവസ്ഥയിൽ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബം. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ച് റിപ്പോർട്ട് നൽകി ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയിൽ നിന്നുള്ള വനപാലക സംഘമാണ് വനം വകുപ്പിലെ ഇന്റലിജന്റ്സ് വിഭാഗത്തിൽ ലഭിച്ച ഫോൺ കോളിനെ തുടർന്ന് അന്വേഷണത്തിന് എത്തിയത്. കണ്ണുകളുടെ കാഴ്ച ശക്തി നഷ്‌ടപ്പെട്ട് തളർന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉൾപ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടിൽ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാൻ ശ്രമിച്ചത്. വഴിയിൽ ചത്തു കിടന്ന ഉടുമ്പിനെയാണ് ഭക്ഷണത്തിനായി പാകം ചെയ്തതെന്നും നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നെന്നും
ഭക്ഷണമാക്കാൻ അടുപ്പിൽ വെയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ പറഞ്ഞു. ഉടുമ്പിനെ തനിയെ പിടികൂടാൻ ശേഷിയില്ലാത്ത കുടുംബം പറഞ്ഞത് വാസ്തവമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ചതോടെ യഥാർത്ഥ വിവരങ്ങൾ റിപ്പോർട്ട് ആയി നൽകി കേസെടുക്കാൻ നിർദേശം ലഭിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടമ്മയെ പ്രതിയാക്കി കേസെടുത്ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകി. പട്ടിണി നിറഞ്ഞ ജീവിത സാഹചര്യമാണ് ഉടുമ്പിനെ ഭക്ഷണമാക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു...