കാസർകോട് ബേത്തൂർപാറയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ മറിഞ്ഞു. 20 കാരി മരിച്ചു...
ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാർ മറിഞ്ഞ് പെൺകുട്ടി മരിച്ചു. കാസർകോട് ബേത്തൂർപാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരന് മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പടിമരുതില്‍ വച്ചാണ് അപകടം സംഭവിച്ചത്.
പെൺകുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർ പടിമരുതില്‍ വച്ച് നിയന്ത്രണംവിട്ടു മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ കാസർഗോഡ് ചെർക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തൂങ്ങിയതിനാലാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മഹിമയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. കാസർഗോട്ടെ നുള്ളിപ്പാടിയിൽ നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ. അപകടത്തിൽ മഹിമയുടെ അമ്മക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.