അതികാലത്ത് എഴുന്നേറ്റ് ആമ്ബല്‍പ്പാടത്തിലേക്ക് പോകാം. കോട്ടയം മലരിക്കലിലെ ഈ കാഴ്ച ഇനിയും കണ്ടില്ലേ, എങ്കില്‍ പെട്ടന്നായിക്കോട്ടെ...
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്നു നോക്കാം: അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും. എന്ന സോളമന്റെ സങ്കീർത്തനത്തിലെ വരികള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്.
എന്നാല്‍ സ്നേഹം പകരാൻ മുന്തിരിത്തോപ്പുകള്‍ക്ക് പകരം ഒരാമ്ബല്‍ വസന്തത്തിലേക്കുള്ള ബസ് പിടിക്കുകയാണിപ്പോള്‍ മലയാളികള്‍. കോട്ടയം മലരിക്കലിലെ ആമ്ബല്‍ വസന്തം കാണാൻ ഇതിനോടകം പതിനായിരങ്ങളാണ് വന്നുപോയത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക്, 820 ഏക്കറുള്ള തിരുവായ്ക്കരി പാടശേഖരം എന്നിവിടങ്ങളിലാണ് ആമ്ബല്‍ വിരിയുന്നത്. മലരിക്കല്‍ ആമ്ബല്‍ വസന്തത്തിലെ ഏറ്റവും ദൈർഘ്യമേറിയ സീസണാണ് കടന്നുപോവുന്നത്. മെയ് അഞ്ചിന് തുടങ്ങിയ ഈ വർഷത്തെ സീസണ്‍ 144 ദിവസം പൂർത്തിയാക്കി ഒക്ടോബർ അഞ്ചിന് അവസാനിക്കും. തിരുവായ്ക്കരി പാടശേഖരങ്ങളില്‍ കൊയ്ത്ത് അവസാനിപ്പിച്ച് വെള്ളം കയറ്റിത്തുടങ്ങിയതോടെ ഈ സീസണില്‍ ആമ്ബലുകള്‍ നേരത്തെ പൂത്തു. മഴ തുടരുകയും വെള്ളം വറ്റിക്കാൻ താമസം നേരിടുകയും ചെയ്താല്‍ മാത്രം കുറച്ചു ദിവസം കൂടി സീസണ്‍ നീട്ടിക്കിട്ടിയേക്കാം.
നെല്‍പ്പാടങ്ങളില്‍ കൃഷിയിറക്കാൻ മോട്ടോറുകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വൈദ്യുതി കണക്ഷൻ കൂടി കിട്ടിയാല്‍ ഏഴു ദിവസത്തില്‍ വെള്ളം വറ്റിക്കല്‍ പൂർണമാകും. ആമ്ബല്‍ വസന്തം അവസാനിക്കുന്നതോടെ മലരിക്കലിലെ പാടശേഖരങ്ങള്‍ നെല്‍കൃഷി കൊണ്ട് സമ്ബന്നമാകും. ഈ വർഷം മാത്രം അഞ്ച് കോടി രൂപയുടെ വരുമാനമാണ് ആമ്ബല്‍ കാഴ്ചകള്‍ മലരിക്കലിന് സമ്മാനിച്ചത്. ഈ നയനമനോഹര കാഴ്ചകള്‍ കാണാൻ പ്രത്യേക സജ്ജീകരിച്ച 220 വള്ളങ്ങളും തയാറാണ്..