യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവം. പോലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാര്‍ശ...
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മർദിച്ച സംഭവത്തില്‍ നടപടി പുനഃപരിശോധിക്കാൻ നിർദേശിച്ച് ഡിഐജി റിപ്പോർട്ട് നല്‍കി. നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂർ റേഞ്ച് ഡിഐജി റിപ്പോർട്ട് നല്‍കിയത്.
യൂത്ത്കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂർ വലിയപറമ്ബില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനഃപരിശോധിക്കാനുള്ള ശുപാർശ.
കുന്നംകുളം എസ്‌ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ, ഡ്രൈവർ സുഹൈർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശയുള്ളത്. ഇവർക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇൻക്രിമെന്റ് തടഞ്ഞ് വെച്ചതടക്കമുള്ള ചെറിയ നടപടികളാണ് മാത്രമാണ് പോലീസുകാർക്കെതിരെ ഉണ്ടായതെന്ന ആക്ഷേപം ഉയർന്നിരുന്നു.
2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഡിജിപി റിപ്പോർട്ട് തേടിയത്.
അടിവസ്ത്രംമാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതുമുതല്‍ സ്റ്റേഷനുള്ളില്‍ അർധനഗ്നനായി നിർത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിർത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
മർദ്ദനത്തെത്തുടർന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷൻ അംഗം സോണിച്ചൻ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്.
പോലീസ് സ്റ്റേഷനിലും അസി. കമ്മിഷണർ ഓഫീസിലും കമ്മിഷണർ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂലമറുപടി ലഭിക്കാഞ്ഞതിനെത്തുടർന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം എസ്‌ഐ നുഹ്മാന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നുവെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് സുജിത്തിനെ കൊണ്ടുപോയി മർദിച്ചത്.
അർധരാത്രി 12.23-ന് സ്റ്റേഷൻ മുറ്റത്തേക്ക് ജീപ്പില്‍നിന്ന് ഇറങ്ങുമ്ബോള്‍തന്നെ ഷർട്ടില്ലാതെ, മുണ്ടഴിഞ്ഞ് അടിവസ്ത്രത്തിലായിരുന്നു സുജിത്തെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്.സ്റ്റേഷനകത്തേക്ക് കയറുമ്ബോള്‍മാത്രമാണ് മുണ്ടുടുത്തത്. അകത്തുകയറി ഉടനെ എസ്‌ഐ ഉള്‍പ്പെടെയുള്ളവർ നോക്കിനില്‍ക്കെ സിപിഒ സന്ദീപ് ചെവിക്ക് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ അവിടെവെച്ചുതന്നെ കുനിച്ചുനിർത്തി കൈമുട്ടുകൊണ്ട് മുതുകത്ത് ഇടിച്ചു. ഇടതുചെവി പൊത്തിപിടിച്ചുനിന്ന സുജിത്തിനെ ബലംപ്രയോഗിച്ച് സ്റ്റേഷനുള്ളിലെ സിസിടിഎൻഎസ് മുറിയിലേക്ക് എത്തിച്ചു. അവിടെവെച്ച് എസ്‌ഐ നുഹ്മാനും സിപിഒമാരായ സന്ദീപും സജീവനും ചേർന്ന് മാറിമാറി മർദിച്ചു. പിന്നീട് സ്റ്റേഷന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ചൂരല്‍ ഉപയോഗിച്ചും അല്ലാതെയും മാരകമായി മർദിച്ചെന്ന് സുജിത്ത് പറഞ്ഞു.
നിരീക്ഷണ ക്യാമറ ഈ ഭാഗത്ത് ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പോക്സോ കേസുമായി ബന്ധപ്പെട്ട പരാതിക്കാരൻ ദൃശ്യത്തിലുള്ളതിനാല്‍ വീഡിയോ തരാൻ സാധിക്കില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. ദൃശ്യം നഷ്ടപ്പെട്ടെന്ന് പിന്നീട് പറഞ്ഞു. മെമ്മറി കാർഡിന്റെ ഹാഷ് ടാഗ് വാല്യു പ്രശ്നം ഉന്നയിച്ചും പരാതിക്കാരനെ മടക്കിയ പോലീസാണ് ഒടുവില്‍ വ്യക്തമായ നാല് ദൃശ്യങ്ങള്‍ കൈമാറിയത്...