മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞ കലാകാരൻ. മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയില്‍...
മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖമുള്ള സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.
പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം.
മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്. മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേദിയില്‍ അനുകരിച്ചതോടെയാണ് കൂടുതല്‍ പ്രശസ്തനായത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയില്‍ ഒരു പത്ര പ്രവർത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നർമ ട്രൂപ്പില്‍ പ്രൊഫഷണല്‍ ആർട്ടിസ്റ്റായിരുന്നു. കൊച്ചിൻ രസികയിലും സജീവമായിരുന്നു.
രാമപുരം വെള്ളിലാപ്പിള്ളില്‍ വെട്ടത്തുകുന്നേല്‍ വീട്ടില്‍ പരേതനായ ബാലന്റെയും ഓമനയുടെയും മകനാണ് സുരേഷ്. ഭാര്യ: പേപ്പതി കാവലംപറമ്ബില്‍ കുടുംബാംഗം ദീപ. മക്കള്‍: മക്കള്‍: ദേവനന്ദു (നഴ്സിങ് വിദ്യാർഥിനി, ജർമനി), ദേവകൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച 10-ന് പിറവം കണ്ണീറ്റുമല ശ്മശാനത്തില്‍...