വഴി തെറ്റി ബസ് കുടുങ്ങി, പുറത്തിറക്കാൻ മതില്‍ പൊളിച്ചു, പണി കിട്ടിയത് ഡ്രൈവര്‍ക്ക്. നഷ്ടം പതിനായിരം...
അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരില്‍ ദിശാബോർഡ് നോക്കി വഴിതെറ്റിപ്പോയ കെഎസ്‌ആർടിസി ബസ് ഇടവഴിയില്‍ കുരുങ്ങി. മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ തകർന്ന മതിലിന്റെ ഉടമയ്ക്ക് 8000 രൂപയും പുറത്ത് കടത്താൻ പൊളിച്ച മതിലിന്റെ ഉടമയ്ക്ക് രണ്ടായിരം രൂപയും ബസ് ഡ്രൈവർ കൊടുക്കേണ്ടി വന്നു. ഇതിനിടെ ആറരമണിക്കൂറോളം ദേശീയപാത കുരുക്കിലായി. റോഡരികിലെ വീട്ടുമതില്‍ ജെസിബി കൊണ്ടുവന്ന് പൊളിച്ച് സമീപത്തെ പറമ്ബിലൂടെയാണ് ബസ് പുറത്തു കടത്തിയത്.
ദേശീയപാതയ്ക്ക് സമീപമുള്ള ബദല്‍ റോഡില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തൃശ്ശൂരില്‍നിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ബസ്. എറണാകുളം ഭാഗത്തേക്കെന്ന് എഴുതിയ ബോർഡു കണ്ട് ബസ് ആ വഴി എടുത്തു. ചെറിയ വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരുന്ന മുരിങ്ങൂർ കല്ലൂകടവ് റോഡായിരുന്നു അത്.
ബസ് കുടുങ്ങിയതോടെ ചെറുവാഹനങ്ങള്‍ക്ക് ഇതു വഴി പോകാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് കുരുക്ക് ദേശീയപാത വരെ നീണ്ടു. എല്ലാ വാഹനങ്ങളും ദേശീയപാതയുടെ സർവീസ് റോഡ് വഴി കടത്തി വിടേണ്ടി വന്നു. ഒൻപതരയോടെയാണ് ബസ് പുറത്തു കടത്തിയത്. ഇതിനിടയില്‍ സർവീസ് റോഡില്‍ മണ്ണിടിച്ചിലുണ്ടായത് വീണ്ടും ഗതാഗതതടസ്സമുണ്ടാക്കി. മുരിങ്ങൂർ ജങ്ഷനില്‍ റോഡ് താറുമാറായി കിടന്നതും പ്രശ്നമായി...