മീനച്ചിലാറ്റില്‍ ചാടി മരിച്ച ജിസ്മോളുടെയും മക്കളുടെയും സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാകാതെ ബന്ധുക്കളും സഭയും...
ക്നാനായ സഭയുടെ നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീയുടെ സംസ്കാര ചടങ്ങുകള്‍ നടത്തേണ്ടത് ഭർത്താവിന്റെ ഇടവക പള്ളിയിലാണ്. എന്നാല്‍ ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്ക്കാരം നടത്തേണ്ടെന്ന നിലപാടിലാണ് യുവതിയുടെ കുടുംബം. ഇക്കാര്യത്തില്‍ സഭാതലത്തിലും അന്തിമ തീരുമാനം വരാത്തതാണ് ജിസ്മോളുടെയും കുട്ടികളുടെയും സംസ്കാര ചടങ്ങുകള്‍ വൈകുന്നതിന് കാരണം.
ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവിൻറെ ഇടവകയില്‍ തന്നെ സംസ്ക്കാരം നടത്തണം എന്ന ക്നാനായ നിയമത്തില്‍ ഇളവ് വേണമെന്നാണ് ജിസ്മോളുടെ കുടുംബം സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് സഭാ നേതൃത്വത്തിലും ചർച്ചകള്‍ തുടരുകയാണ്.
അതേസമയം, ജിസ്മോളുടെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. യുവതിയുടെ അച്ഛൻറെയും സഹോദരൻറെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഏറ്റുമാനൂർ പൊലീസ് ആണ് മൊഴിയെടുക്കുക. ജിസ്മോളും മക്കളും മരിക്കാൻ കാരണം ഭർത്താവിൻറെ വീട്ടിലെ മാനസിക പീഡനമാണെന്ന് കുടുംബത്തിൻറെ ആരോപണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നല്‍കും.
ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യയായ ജിസ്‌മോള്‍ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരാണ് മീനച്ചിലാറ്റില്‍ ചാടി മരിച്ചത്. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജിമ്മി ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മൃതദേഹത്തിൻറെയും ഇൻക്വസ്റ്റ് നടപടികള്‍ ഇന്നലെ രാത്രിയില്‍ പൂർത്തിയാക്കി. ഇന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ചെയ്യും. ചില കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയില്ല. വീട്ടില്‍ വെച്ച് മക്കള്‍ക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്ബ് മുറിച്ചും ജിസ്മോള്‍ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി മീനച്ചിലാറ്റില്‍ ചാടിയത്. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി എത്തുന്ന നിലയില്‍ ജിസ്മോളെയും കുഞ്ഞുങ്ങളെയും കണ്ടത്. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ടമുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവില്‍ എത്തിയത്. ഇവരുടെ സ്‌കൂട്ടർ റോഡരികില്‍ നിർത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് ജിസ്‌മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ ജിസ്‌മോളെ അലട്ടിയിരുന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അയർക്കുന്നം പോലീസ് വ്യക്തമാക്കി.
മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്‌മോള്‍, 2019 - 2020 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജിസ്‌മോളുടെ ഭർത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. സംഭവത്തില്‍ ഇതുവരേയും വ്യക്ത കൈവന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിന്റെ ഞെട്ടലാണ്. കുട്ടികള്‍ക്ക് വിഷം നല്‍കി കയ്യിലെ ഞെരമ്ബ് മുറിച്ചാണ് പുഴയില്‍ ചാടിയത്.
ഭർത്താവിന്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ രാവിലെ ആശുപത്രിയില്‍ പോയിരുന്നു. അവർ എത്തുന്നതിന് മുമ്ബാണ് ആത്മഹത്യ. സ്‌കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്ബുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. രണ്ടു കുട്ടികളെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചില്‍ നടത്തി.
ഈ സമയത്ത് ജിസ്‌മോളെ ആറുമാനൂർ ഭാഗത്തുനിന്നു നാട്ടുകാർ കണ്ടെത്തി. തുടർന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ കണ്ണമ്ബുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തി. സ്‌കൂട്ടറില്‍ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. യുവതിയുടെയും കുഞ്ഞുങ്ങളുടെയും മരണത്തിന് പിന്നില്‍ കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല...