സഹപാഠിയായ വീട്ടമ്മയില്‍ നിന്നും എട്ടു ലക്ഷം രൂപ വാങ്ങി തുടങ്ങിയ തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്തും ചികിത്സാ സഹായം തരപ്പെടുത്താമെന്ന് പറഞ്ഞും പലരില്‍ നിന്നും വാങ്ങിയത് ലക്ഷങ്ങൾ. കോട്ടയം ഏറ്റുമാനൂർ സ്വദേശി രതീഷ് അറസ്റ്റിലായത് കാന്‍സര്‍ രോഗിയെ പറ്റിച്ച് 72,000 രൂപ വാങ്ങിയെന്ന പരാതിയില്‍...
മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക തരപ്പെടുത്താമെന്ന ഉറപ്പില്‍ ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കോട്ടയം കിടങ്ങൂര്‍ മംഗലത്ത് രതീഷ് (34) ആണ് പിടിയിലായത്. കാന്‍സര്‍ രോഗിയായ വീട്ടമ്മയുടെ ബന്ധുവില്‍ നിന്നു 72,000 രൂപ വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് പട്ടണക്കാട് പൊലീസ് രതീഷിനെ ഏറ്റുമാനൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോട്ടയം, ഏറ്റുമാനൂര്‍, കറുകച്ചാല്‍, ഗാന്ധി നഗര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണു വീണ്ടും തട്ടിപ്പു തുടങ്ങിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ആണെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയിരുന്നത്. ചികിത്സയ്ക്കുള്ള പണം ഇന്‍ഷുറന്‍സ് വഴി നല്‍കാമെന്നു പറഞ്ഞു മുന്‍കൂറായി വാങ്ങുകയായിരുന്നു പതിവ്. ഇന്‍ഷുറന്‍സ് തുക പാസാകുമ്ബോള്‍ വാങ്ങിയ പണം അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പണം വാങ്ങി മുങ്ങുന്ന രതീഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയിട്ടും കിട്ടാതായതോടെയാണു പണം നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കിയത്. അരൂര്‍ പൊലീസ് സറ്റേഷന്‍ പരിധിയില്‍ മാവുങ്കല്‍തറയില്‍ ലക്ഷ്മീബായിയുടെ ചികിത്സയ്ക്കു 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തരപ്പെടുത്താമെന്നു പറഞ്ഞ് 34,000 രൂപയും മാസങ്ങള്‍ക്കു മുന്‍പു രതീഷ് വാങ്ങിയിരുന്നു. 2018ലായിരുന്നു രതീഷ് കബളിപ്പിക്കല്‍ തുടങ്ങിയത്. കോട്ടയം പനച്ചിക്കാട് ഗ്രാമ പഞ്ചായത്തില്‍ സഹപാഠിയായ വീട്ടമ്മയില്‍ നിന്നു 8 ലക്ഷം രൂപയും കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നഴ്സിങ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ഒരു വീട്ടമ്മയില്‍ നിന്ന് 7 ലക്ഷം രൂപയും തട്ടിയെടുത്തു. കറുകച്ചാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സേനയില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് യുവാവില്‍ നിന്ന് 20 ലക്ഷവും മുണ്ടക്കയം സ്വദേശിയായ യുവാവിനു നഴ്സിങ് ജോലി നല്‍കാമെന്നു പറഞ്ഞ് 7 ലക്ഷവും കിടങ്ങൂര്‍ സ്വദേശികളായ 2 പേരില്‍ നിന്നു നഴ്സിങ് ജോലി നല്‍കാമെന്നു പറഞ്ഞ് 3 ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കൂടാതെ, തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 4 ലക്ഷം രൂപയുടെയും പത്തനംതിട്ട ജില്ലയില്‍ 90,000 രൂപയുടെയും തട്ടിപ്പു നടത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി...