പത്തനംതിട്ട പുല്ലാട് യുവതിയെ കൊലപ്പെടുത്തിയ സംഭവം. ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍...
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഭർത്താവ് പിടിയില്‍. പുല്ലാട് സ്വദേശിനി ശാരിമോളെ (32) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ജയകുമാറിനെ (അജി-42) പോലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന ഇയാളെ തിരുവല്ലയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ഓഗസ്റ്റ് രണ്ടാംതീയതി ശനിയാഴ്ച രാത്രിയാണ് ജയകുമാർ ഭാര്യ ശാരിമോളെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ശാരിമോളുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ജയകുമാർ നാലുദിവസമായി ഒളിവിലായിരുന്നു. ബുധനാഴ്ച തിരുവല്ലയിലെ സ്വകാര്യബാറിനോട് ചേർന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞ് സംശയംതോന്നിയ ഒരാള്‍ വിവരമറിയിച്ചതോടെയാണ് പോലീസെത്തി ഇയാളെ പിടികൂടിയത്. പ്രതിയെ കോയിപ്രം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ജില്ലാ പോലീസ് മേധാവിയും ഇവിടെയെത്തി പ്രതിയെ ചോദ്യംചെയ്യും. വ്യാഴാഴ്ച തെളിവെടുപ്പുമുണ്ടാകും.
ഭാര്യയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയമാണ് അരുംകൊലയിലും ആക്രമണത്തിലും കലാശിച്ചതെന്നാണ് വിവരം. കോഴഞ്ചേരിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയായ ശാരിമോളെ ജോലിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് ആക്രമണമുണ്ടായത്. വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും വഴക്കുണ്ടായി. സ്ഥിരമായി വഴക്കുണ്ടാക്കുന്നതിനാല്‍ അയല്‍ക്കാർ കാര്യമാക്കിയില്ല. ഇതിനിടെയാണ് കത്തിയെടുത്ത് വന്ന പ്രതി ഭാര്യയുടെ വയറ്റില്‍ കുത്തിയത്.
ബഹളംകേട്ട് ഇറങ്ങിവന്ന് തടസ്സംപിടിക്കാൻ ശ്രമിച്ച ശാരിയുടെ പിതാവ് ശശിയെയും കുത്തി. ശശിക്ക് നെഞ്ചിനാണ് കുത്തേറ്റത്. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിവന്ന, സമീപത്തുതന്നെ താമസിക്കുന്ന ശശിയുടെ സഹോദരി രാധാമണിയമ്മയെയും അജി വയറ്റില്‍ കുത്തി പരിക്കേല്‍പ്പിച്ചു. ശാരിയുടെ അമ്മ സാവിത്രി ഈസമയം വീടിനുള്ളിലായിരുന്നു.
സമീപവാസികള്‍ ശാരിമോളെ കുമ്ബനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തുകൊണ്ട് ശാരിമോളുടെ കുടല്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിരിക്കെ മരണംസംഭവിക്കുകയായിരുന്നു.
ശാരിമോളും ജയകുമാറും തമ്മില്‍ വഴക്ക് പതിവായിരുന്നു. മർദനത്തെത്തുടർന്ന് ജയകുമാറിനെതിരേ ശാരിമോള്‍ നേരത്തേ പോലീസിലും പരാതി നല്‍കിയിരുന്നു. തുടർന്ന് ഇരുവർക്കും കൗണ്‍സിലിങ്ങും നല്‍കി. ജയകുമാറിനെതിരേ പോലീസ് കേസെടുക്കാൻ തയ്യാറായെങ്കിലും താക്കീത് നല്‍കിയാല്‍ മതിയെന്ന് ശാരിമോള്‍ തന്നെയാണ് പോലീസിനോട് പറഞ്ഞത്. ഇതോടെ ജയകുമാറിനെതിരേ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു...