കോട്ടയം കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു...
കോട്ടയത്ത് വീട് കുത്തിത്തുറന്ന് 31 പവൻ സ്വര്‍ണവും 25,000 രൂപയും അടിച്ചുമാറ്റി. മറ്റൊരു വീട്ടില്‍ നിന്നും മോഷണം പോയത് വില കൂടിയ വിദേശമദ്യവും പെര്‍ഫ്യൂമുകളും. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലില്‍ എൻ.ജെ.ജോയിയുടെ വീട്ടില്‍ നിന്നാണ് 31 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും നഷ്ടമായത്. കുടുംബാംഗങ്ങള്‍ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ പൂട്ടു തകർത്താണ് സ്വർണവും പണവും കവർന്നത്. ശനിയാഴ്ച്ച രാത്രിയിലാണ് കവർച്ച നടന്നത്. ഞയറാഴ്ച്ച രാവിലെ ജോയി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
മകള്‍ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ട് ജോയിയും ഭാര്യ ലിസിയും ശനിയാഴ്ച രാത്രി തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ ഒമ്ബതു മണിക്ക് ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. ഇരുനില വീട്ടിലെ മുൻവാതിലിന്റെ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാക്കള്‍, കട്ടിലിലെ കിടക്കയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലുകള്‍ കൈവശപ്പെടുത്തി അഞ്ച് അലമാരകളും മേശകളും തുറന്നാണു കവർച്ച നടത്തിയത്. ബന്ധുവിന്റെ വിവാഹ വേളയില്‍ ധരിക്കാനായി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങളാണ് മോഷണം പോയത്, ഇന്നു രാവിലെ ബാങ്കുലോക്കറില്‍ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവർച്ച.
കുറുപ്പന്തറ - കല്ലറ റോഡില്‍ മാൻവെട്ടം പെട്രോള്‍ പമ്ബിന്റെ എതിർവശത്താണു വീട്. സ്വർണാഭരണങ്ങള്‍ക്കൊപ്പം വച്ചിരുന്ന മുക്കുപണ്ടങ്ങള്‍ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. പൊലീസ് നായ കുറുപ്പന്തറ ഭാഗത്തേക്ക് ഓടി മാൻവെട്ടം കുരിശുപള്ളിയുടെ മുന്നിലെത്തി നിന്നു. 14 ഇടങ്ങളില്‍ നിന്നായി പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നു മോഷ്ടാക്കളുടേതെന്ന് കരുതുന്ന ചിത്രങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി കെ.ജി.അനീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജോയിയുടെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റർ അകലെ മേമ്മുറി കുരിശുപള്ളിക്കു സമീപം ആള്‍ത്താമസമില്ലാത്ത വീട്ടിലും കവർച്ച നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഈ കവർച്ച കണ്ടെത്തിയത്. യുകെയില്‍ ജോലി ചെയ്യുന്ന സജി പുതിയാകുന്നേലിന്റെ വീട്ടില്‍നിന്നു വില കൂടിയ വിദേശമദ്യവും പെർഫ്യൂമുകളുമാണ് മോഷ്ടാക്കള്‍ കവർന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് ഇവിടെയും കവർച്ച നടത്തിയത്...